തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ബിപിഎൽ വിഭാഗക്കാരായ എംബിബിഎസ് വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണെന്നും സുപ്രീംകോടതിയുടെ അന്തിമ ഉത്തരവുണ്ടായലേ സ്കോളർഷിപ് വിതരണം ചെയ്യാനാവൂ എന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
സി.ദിവാകരന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എൻആർഐ ക്വോട്ടയിലെ വിദ്യാർഥികളുടെ ഫീസിൽ നിന്ന് അഞ്ചു ലക്ഷം രൂപ വീതം പ്രത്യേക ഫണ്ടാക്കിയാണ് സ്കോളർഷിപ്പിനു തുക കണ്ടെത്തിയത്. ഹൈക്കോടതി ഇത് റദ്ദാക്കിയതോടെ 2018-19, 2019-20 വർഷങ്ങളിൽ പ്രവേശനം നേടിയവർക്ക് സ്കോളർഷിപ് അനുവദിച്ചിട്ടില്ല.
2017-18ൽ പ്രവേശനം നേടിയ 88 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവുണ്ടായ ശേഷം സ്കോളർഷിപ് സ്കീം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബിപിഎൽ വിദ്യാർഥികളുടെ സ്കോളർഷിപ് സുപ്രീംകോടതി ഉത്തരവ് പ്രകാരം: മന്ത്രി
12:07 AM Jan 21, 2021 | Deepika.com