തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ ഗവേണിംഗ് കൗണ്‍സിലിൽ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തുന്നതിനായി സർവകലാശാലാ നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞു.
കെ.വി. അബ്ദുൾ ഖാദറിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗവേണിംഗ് കൗണ്‍സിലിൽ എംഎൽഎമാരുടെയും സെനറ്റ് അംഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന പ്രമേയം സെനറ്റ് അംഗീകരിച്ചതാണ്. നിലവിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളാണ് ഗവേണിംഗ് കൗണ്‍സിലിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഞ്ചേരി മെഡിക്കൽ കോളജിൽ പിജി കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെയും കോളജിന്റെയും പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.
ആശുപത്രിക്കായി സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോംപ്ലക്സ് നിർമിക്കും . സൂപ്പർസ്പെഷാലിറ്റി സൗകര്യങ്ങളായ കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഓങ്കോളജി എന്നിവ ആരംഭിക്കും. ചെരണിയിൽ ജനറൽ ആശുപത്രിക്കായി കെട്ടിടം നിർമിക്കാൻ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് പൂർണസജ്ജമാവുന്പോൾ ജനറൽ ആശുപത്രി മാറ്റിസ്ഥാപിക്കുമെന്നും എം.ഉമ്മറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ആരോഗ്യസർവകലാശാല നിയമം ഭേദഗതി ചെയ്യും: മന്ത്രി
12:07 AM Jan 21, 2021 | Deepika.com