തിരുവനന്തപുരം: തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന വാതിലുകൾ സംസ്ഥാന സെക്രട്ടേറിയറ്റിലെ എല്ലായിടത്തും ഘടിപ്പിക്കുന്നു. ജീവനക്കാർക്കും സന്ദർശകർക്കും ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്കു കയറാനും ഇറങ്ങാനും ഇത്തരം കാർഡ് വേണ്ടി വരും.
സെക്രട്ടേറിയറ്റിൽ എത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം കറങ്ങിനടക്കുന്ന ജീവനക്കാരെ പിടികൂടുന്നതിനാണു നടപടിയെന്നാണു വിശദീകരണം. ജീവനക്കാരും സന്ദർശകരും സെക്രട്ടേറിയറ്റിലേക്കും പുറത്തേക്കും പോകുന്നതു നിയന്ത്രിക്കുന്നതിനുള്ള സംവിധാനം 1.95 കോടി രൂപ ചെലവിൽ സ്ഥാപിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റിന്റെ പ്രധാന കെട്ടിടങ്ങളിലും അനക്സുകളിലും ബൂം ബാരിയർ ഗേറ്റുകളും സ്ഥാപിക്കും.
കൊച്ചി മെട്രോ മാതൃകയിലാണു സംവിധാനം. ഇതിനായി കൊച്ചി മെട്രോയുടെ സാങ്കേതിക സഹായവുമുണ്ടാകും. ജീവനക്കാരുടെ അറ്റൻഡൻസ് സംവിധാനം വഴി ശന്പളം കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ്വേറുമായി ബന്ധിപ്പിക്കും. നിശ്ചിത സമയം ജോലി ചെയ്തില്ലെങ്കിൽ അതു രേഖപ്പെടുത്തും.ശന്പളം നഷ്ടപ്പെടാതിരിക്കാൻ ദിവസം ഏഴുമണിക്കൂർ ജോലി ചെയ്യണം.
പഞ്ച് ചെയ്തശേഷം മുങ്ങുന്ന ജീവനക്കാർ വൈകുന്നേരം വീണ്ടും പഞ്ച് ചെയ്താലും പിടിവീഴും. സെക്രട്ടേറിയറ്റിൽ എത്തുന്ന സന്ദർശകർക്കു തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ ക്യുആർ കോഡ് ഉള്ള പാസ് ആണു നൽകുക. ഇവർ ഏതൊക്കെ ഓഫീസുകളിലേക്കു പോകുന്നുവെന്ന് ഇതുവഴി നിരീക്ഷിക്കാനാകും.
കെൽട്രോണ് ആണ് ഈ സംവിധാനത്തിന്റെ രൂപരേഖ തയാറാക്കിയത്. സെക്രട്ടേറിയറ്റ് മുഖ്യമന്ദിരത്തിന്റെ നാലു കവാടങ്ങളിലും രണ്ട് അനക്സുകളിലെ ഓരോ ഗേറ്റിലുമാണ് ബൂം ബാരിയർ ഗേറ്റുകൾ സ്ഥാപിക്കുന്നത്. ഇതു സ്ഥാപിക്കുന്നതിനുള്ള പണം അനുവദിച്ചു പൊതുഭരണവകുപ്പ് ഉത്തരവായി.
സെക്രട്ടേറിയറ്റിന്റെ വാതിൽ തുറക്കാൻ ഇനി ഐഡി കാർഡ് വേണം
01:46 AM Jan 20, 2021 | Deepika.com