കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ. ഹമീദിനെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി. പത്തു ദിവസത്തേക്കാണു റബിൻസിനെ സാമ്പത്തിക കുറ്റവിചാരണ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം) ചുമത്തിയ സ്വര്‍ണക്കടത്ത് കേസിലെ പത്താം പ്രതിയാണു റബിന്‍സ്.
അഞ്ചും ആറും പ്രതികളായ കെ.ടി. റമീസ്, എം.എം. ജലാല്‍ എന്നിവര്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദുബായില്‍നിന്നു നയതന്ത്ര പാഴ്സലില്‍ കേരളത്തിലേക്കു സ്വര്‍ണം കടത്തിയ റാക്കറ്റിലെ മുഖ്യപങ്കാളിയാണു റബിന്‍സ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദുബായിലായിരുന്ന റബിന്‍സിന്റെ അറസ്റ്റ് കഴിഞ്ഞ ഡിസംബര്‍ 15നാണ് രേഖപ്പെടുത്തിയത്.
റബിന്‍സിന്റെ മൊബൈല്‍ ഫോണ്‍ കോള്‍ ഡേറ്റ കസ്റ്റംസ് നേരത്തേ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേരെ നേരത്തേ ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തിനുള്ള പണം ഹവാലയായി ദുബായില്‍ എത്തിക്കാനും സ്വര്‍ണം ശേഖരിക്കാനും റമീസ് ചുമതലപ്പെടുത്തിയിരുന്നതു റബിന്‍സിനെയാണ്. സ്വര്‍ണം രൂപമാറ്റം വരുത്തി ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചു നയതന്ത്ര പാഴ്സല്‍ വഴി കടത്താന്‍ സഹായിച്ചതും റബിന്‍സാണ്.
2015ല്‍ നെടുമ്പാശേരി സ്വര്ണക്കള്ളക്കടത്തുകേസില് അറസ്റ്റിലായ പെരുമറ്റം സ്വദേശികളുടെ അടുത്ത ബന്ധുവാണു റബിന്‍സ്. റബിൻസിനു പുറമെ സ്വപ്നയെയും സരിത്തിനെയും ഒരു ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത്: റബിന്‍സിനെ ചോദ്യംചെയ്തു തുടങ്ങി
01:38 AM Jan 20, 2021 | Deepika.com