തിരുവനന്തപുരം: കിഫ്ബിയിലും മസാലബോണ്ടിലും സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി സിഎജിയുടെ നിർണായക പരിശോധനാ റിപ്പോർട്ട്. ധനമന്ത്രിയുടെ വിശദീകരണവും ചേർത്തു റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചു. ഇതിനെതിരേ പ്രതിപക്ഷം രംഗത്തു വരികയും ചെയ്തു.
കിഫ്ബിയുടെ കടമെടുപ്പു രീതി ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും കേന്ദ്രത്തിന്റെ അധികാരത്തിലുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന സർക്കാരിനു കിഫ്ബി വഴി വിദേശ കടമെടുപ്പിന് അവസരം നൽകിയതിനാൽ കിഫ്ബിക്ക് മസാലബോണ്ടുകൾ ഇറക്കുന്നതിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ അനുമതി ചോദ്യംചെയ്യപ്പെടാവുന്നതാണ്. കേരള സർക്കാരിന്റെ ഈ മാതൃക മറ്റു സംസ്ഥാനങ്ങളും തുടരുന്നപക്ഷം ഇത്തരം ബാധ്യതകൾ സൃഷ്ടിക്കപ്പെടുന്നത് കേന്ദ്രസർക്കാരിന്റെ അറിവിൽപ്പെടാതെതന്നെ രാജ്യത്തിന്റെ ബാഹ്യബാധ്യതകൾ ഗണ്യമായി വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ തനതു വരുമാനത്തിനു ബാധ്യതയാണ്. ബജറ്റിൽ പ്രതിഫലിക്കുന്നില്ല എന്ന കാരണംകൊണ്ടു മാത്രം ഇത്തരം കടമെടുപ്പുകൾ സംസ്ഥാന സർക്കാർ പൂർണമായും തിരിച്ചടയ്ക്കേണ്ടതാണ് എന്ന വസ്തുതയിൽനിന്നും വ്യതിചലിക്കുന്നില്ല.
ഇത്തരം കടമെടുപ്പുകൾ ബജറ്റിൽ പ്രതിഫലിക്കുന്ന കടമെടുപ്പുകളിൽനിന്ന് ഒട്ടും വ്യത്യസ്തവുമല്ല. ഇവ ഓഫ് ബജറ്റ് കടമെടുപ്പുകളാണെങ്കിലും സംസ്ഥാന സർക്കാരിനുമേൽ സൃഷ്ടിക്കപ്പെടുന്ന ബാധ്യത യഥാർഥവും പൂർണവുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയ സിഎജി കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതകളാണെന്നുള്ള സർക്കാർ നിലപാട് ആശ്ചര്യകരമാണെന്ന നിഗമനവും മുന്നോട്ടു വച്ചു.
സിഎജി റിപ്പോർട്ട് നിയമസഭയിൽ; കിഫ്ബി ബാധ്യത
12:44 AM Jan 19, 2021 | Deepika.com