തിരുവനന്തപുരം: കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ ആലക്കോട് കിഴക്കുംഭാഗം ജിഎൽപിഎസ് ബൂത്തിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ഉദുമ എംഎൽഎ കെ. കുഞ്ഞുരാമനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഭീഷണിപ്പെടുത്തുന്ന പ്രകൃതമോ സ്വരമോ ഉള്ള ആളല്ല കെ. കുഞ്ഞുരാമനെന്നു പറഞ്ഞ മുഖ്യമന്ത്രി, വടക്കൻ കേരളത്തിലെ ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം ശരിയായ വോട്ടാണ് നടക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച പ്രിസൈഡിംഗ് ഓഫിസർ ഡോ. കെ.എം. ശ്രീകുമാറിനെ സിപിഎം എംഎൽഎയായ കെ. കുഞ്ഞുരാമൻ എംഎൽഎ കൈയും കാലും വെട്ടുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ അടിയന്തരപ്രമേയ അവതരണത്തിന് എൻ.എ. നെല്ലിക്കുന്നാണ് നോട്ടീസ് നൽകിയത്. ശൂന്യവേളയുടെ തുടക്കത്തിൽതന്നെ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ആവശ്യമെങ്കിൽ ആദ്യ സബ്മിഷനായി ഉൾപ്പെടുത്താമെന്ന് അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയമെന്ന നിലയിലാണ് അടിയന്തര പ്രമേയമായി അംഗീകരിക്കാനാകാത്തതെന്നും സ്പീക്കർ അറിയിച്ചു. തുടർന്ന് അടുത്ത നടപടിക്രമമായ ശ്രദ്ധക്ഷണിക്കലിലേക്കു കടന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭാവത്തിൽ കെ.സി. ജോസഫും ഡോ. എം.കെ. മുനീറും മറുപടി പറയാൻ തുടങ്ങിയെങ്കിലും എസ്. ശർമയെ പ്രസംഗിക്കാൻ വിളിച്ചു. എന്തു വേണമെന്നറിയാതെ അൽപ്പമൊന്ന് അന്ധാളിച്ചു പ്രതിപക്ഷനിര നിൽക്കവേ വി.ടി. ബലറാമിന്റെ നേതൃത്വത്തിൽ യുവ എംഎൽഎമാർ, സ്പീക്കർക്കെതിരേ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ മുദ്രാവാക്യത്തിനിടയിലും സഭാ നടപടികൾ തുടർന്നതോടെ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തുന്നതായി കെ.സി. ജോസഫ് അറിയിച്ചു.
തുടർന്ന് ആദ്യ സബ്മിഷനായി വിഷയം പരിഗണിച്ചു. വോട്ട് ചെയ്യാൻ എത്തുന്നവരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ഐഡന്റിഫൈ ചെയ്യുന്ന ചുമതല ഒന്നാം പോളിംഗ് ഓഫീസർക്കാണെന്നും ഇത് പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയിൽപ്പെടുന്നില്ലെന്നും പറഞ്ഞു പരാതി ഉന്നയിച്ച പ്രിസൈഡിംഗ് ഓഫീസറുടെ നടപടിയെയും മുഖ്യമന്ത്രി തള്ളി. ഇവിടെ പ്രിസൈഡിംഗ് ഓഫീസർ ക്യൂവിൽ നിന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചെന്നാണ് പരാതി ഉയർന്നത്. വോട്ട് ചെയ്യാനെത്തിയ എംഎൽഎ ഉൾപ്പെടെയുള്ളവർ ജില്ലാ കളക്ടറെ പരാതി അറിയിച്ചു. തുടർന്ന് കളക്ടർ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെട്ട് ഏൽപ്പിച്ച ചുമതല നിർവഹിക്കാൻ ആവശ്യപ്പെട്ടു.
ഫലപ്രഖ്യാപനത്തിനുശേഷം പ്രിസൈഡിംഗ് ഓഫീസർ ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ഇക്കാര്യം മാധ്യമങ്ങളിൽ ചർച്ചാവിഷയമാകുകയും ചെയ്തു. പ്രിസൈഡിംഗ് ഓഫീസർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകി. ഇതിൽ കമ്മീഷൻ കളക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കളക്ടർ പ്രിസൈഡിംഗ് ഓഫീസറുടെ ഭാഗം കേൾക്കാനായി അദ്ദേഹത്തിന് അറിയിപ്പു നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടറുടെ റിപ്പോർട്ട് തേടുകയും പരിഗണിച്ചുവരികയുമാണ്. ഇതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല.
എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ ഒരു പരാതിയും പോലീസിൽ ലഭിച്ചിട്ടില്ല. എന്നാൽ എംഎൽഎ ഭീഷണപ്പെടുത്തിയെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തരപ്രമേയ നോട്ടീസ് തള്ളി സ്പീക്കർ; പ്രതിപക്ഷ ബഹളം, വാക്കൗട്ട്
12:44 AM Jan 19, 2021 | Deepika.com