കോഴിക്കോട്: നിർമാണമേഖലയിൽ അസംസ്കൃത വസ്തുക്കൾക്കു വിലകയറിയതും പൂർത്തീകരിച്ച നിർമാണപ്രവൃത്തിയുടെ തുക കുടിശികയായതും പൊതുമരാമത്തു കരാറുകാരെ പ്രതിസന്ധിയിലാക്കിയതായി കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷൻ. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കാൻ പറ്റാതെ വിഷമിക്കുന്ന കരാറുകാരുടെ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
സിമന്റ്, കമ്പി, മെറ്റൽ, ടാർ തുടങ്ങിയ വസ്തുക്കൾക്കാണ് അസാധാരണമായ രീതിയിൽ വില വർധിച്ചത്. ഇത്തരം വസ്തുക്കളുടെ വില പർച്ചേയ്സ് ബില്ല് അടിസ്ഥാനത്തിൽ അനുവദിക്കുക, കേരള വാട്ടർ അഥോറിറ്റി സ്റ്റേറ്റ് പ്ലാൻ, എംഎൽഎ ഫണ്ട്, മെയിന്റനൻസ് എന്നീഇനത്തിലുള്ള ഭീമമായ കുടിശിക തീർക്കുക, ജല ജീവൻ മിഷൻ പ്രവൃത്തിക്ക് 30 ശതമാനം ടെൻഡർ വർധന അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമായും ഉന്നയിക്കുന്നത്.
ഡിഎസ്ആർ(ഡൽഹി സ്റ്റേറ്റ് റേറ്റ്) നിരക്കിൽ പ്രവൃത്തി ടെൻഡർ ചെയ്യുന്നതാണ് പ്രതിസന്ധിക്കു കാരണമാകുന്നതെന്നാണ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നത്. 2016ലെ ഡിഎസ്ആർ നിരക്കാണ് ഇപ്പോഴും നിലവിലുള്ളത്. 2020-21ലെ നിരക്ക് നടപ്പിലാക്കിയാൽ പ്രതിസന്ധി മറികടക്കാനാകും. മാത്രമല്ല കെഎസ്ആർ(കേരള സ്റ്റേറ്റ് റേറ്റ്) ആവിഷ്കരിച്ച് ടെൻഡർ നടപടി അതുവഴിയാക്കണമെന്ന ഇവരുടെ ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല.
വാർത്താസമ്മേളനത്തിൽ കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി. മോഹൻദാസ്, ജില്ലാ പ്രസിഡന്റ് പി. സുരേന്ദ്രൻ, സെക്രട്ടറി കെ.എം. സഹദേവൻ,സംസ്ഥാന കമ്മിറ്റിയഗം പി.വി. ജലാലുദ്ദീൻ എന്നിവർ പങ്കെടുത്തു.
വിലവർധനയും കുടിശികയും; പ്രതിസന്ധിയിലെന്നു കരാറുകാർ
12:44 AM Jan 19, 2021 | Deepika.com