തിരുവനന്തപുരം: 2018-19 സാന്പത്തിക വർഷത്തിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ബോണ്ടുകൾ മുതലായവ മുഖാന്തിരം കിഫ്ബി കടമെടുത്തത് 3,106.57 കോടി രൂപ. കിഫ്ബിക്കു കൈമാറാനായി സ്വന്തം വരുമാനത്തിൽ നിന്നു സർക്കാർ മാറ്റിവച്ച പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി വിഹിതം എന്നിവയിൽ നിന്നാണ് ഇത് തിരിച്ചടയ്ക്കേണ്ടത്.
ഈ കടമെടുപ്പിൽ വിദേശരാജ്യങ്ങളിൽ നിന്നും മസാല ബോണ്ടുകൾ വഴി ലഭ്യമായ 2,150 കോടിയും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
കിഫ്ബിക്ക് വരുമാന സ്രോതസുകളൊന്നും ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാർ ഗാരണ്ടി നൽകിയ കിഫ്ബിയുടെ കടമെടുപ്പുകൾ ആത്യന്തികമായി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതകളായി മാറും. ഇത്തരം കടമെടുപ്പുകൾ സർക്കാർ തിരിച്ചടയ്ക്കുന്ന പക്ഷം പതിന്നാലാം ധനകാര്യകമ്മീഷന്റെയും കേരള സാന്പത്തിക ഉത്തരവാദിത്വ നിയമത്തിലെയും ധനക്കമ്മിയുടെ മൂന്ന് ശതമാനമെന്ന പരിധിയും, കടം-ജിഎസ്ഡിപി അനുപാതത്തിന്റെ 30 ശതമാനമെന്ന പരിധിയും മറികടക്കുന്നത് അനിവാര്യമാക്കിത്തീർക്കും.
2018-2019 സാന്പത്തിക വർഷത്തിൽ ധനകമ്മി 3.45 ശതമാനമാണ്. കടമാകട്ടെ, ജിഎസ്ഡിപി അനുപാതത്തിന്റെ 30.91 ശതമാനവും. ഈ സാഹചര്യത്തിൽ ഇത്തരം കടമെടുപ്പുകൾ ഇന്ത്യൻ ഭരണഘടനയുടെ 293(1) വകുപ്പിന് അനുസൃതമല്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ മൊത്തം സാന്പത്തിക ബാധ്യതയിൽ വിപണി വായ്പകൾക്ക് പ്രമുഖ പങ്കുണ്ട്. ഇത് 54 ശതമാനമാണ്. 201819 കാലയളവിൽ സംസ്ഥാനത്തിന് വികസന കാര്യങ്ങൾക്കുവേണ്ടി ലഭ്യമായ കടം 3168 കോടി രൂപ മാത്രമാണ്. പൊതുകടമാകട്ടെ വരവിന്റെ 13 ശതമാനം മാത്രം. കാലാവധി പൂർത്തിയാക്കൽ രൂപരേഖ പ്രകാരം കടത്തിന്റെ ഏകദേശം 51.22 ശതമാനം, അതായത് 81,056.92 കോടി രൂപ 2026 മാർച്ചിനുള്ളിൽ തിരിച്ചടയ്ക്കണമെന്നും സിഎജി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2014-15 വർഷത്തിൽ 13,796 കോടിയായിരുന്ന റവന്യുകമ്മി 2018-19 ആയപ്പോഴേക്കും 17,462 കോടിയായി വർധിച്ചതായും സംസ്ഥാന സർക്കാരിന്റെ സന്പദ് വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടുന്നു. 2014-15 സാന്പത്തിക വർഷത്തിൽ 18,642 കോടിയായിരുന്ന ധനക്കമ്മി 2018-19 ആയപ്പോഴേക്കും 26,958 കോടിയായി ഉയർന്നു.
മിതകാല പദ്ധതിയിലും കേരള സാന്പത്തിക ഉത്തരവാദിത്വ നിയമത്തിലുമുള്ള ലക്ഷ്യങ്ങളൊന്നും കൈവരിക്കുന്നതിന് 2018-19 വർഷത്തിൽ സംസ്ഥാനത്തിനു സാധിച്ചില്ല. പതിന്നാലാം ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരം ധനകമ്മി ജിഎസ്ഡിപിയുടെ മൂന്ന് ശതമാനത്തിനുള്ളിൽ നിലനിർത്തേണ്ടതാണ്.
എന്നാൽ 2018-19 ൽ ഇതിനു കഴിഞ്ഞില്ലെന്നും ധനകമ്മി,ജിഎസ്ഡിപി അനുപാതം 3.4 ശതമാനമായി ഉയർന്നതായും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ സാന്പത്തിക വർഷം കിഫ്ബി കടമെടുത്തത് 3,106.57 കോടി
12:44 AM Jan 19, 2021 | Deepika.com