കൊച്ചി: ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാനാകുന്ന മുച്ചക്ര സൈക്കിള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കുന്ന കേന്ദ്രം തിരുവനന്തപുരം നഗരത്തില്‍ നിന്നു പാറശാലയിലേക്ക് മാറ്റുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
നിര്‍മാണ കേന്ദ്രത്തിന്റെ നവീകരണത്തിനായി കൂടുതല്‍ സ്ഥലം വേണമെന്നതിനാലാണ് പാറശാലയിലേക്ക് മാറ്റുന്നതെന്നും പൂജപ്പുരയില്‍ ഇവയുടെ വില്പന, വിതരണ കേന്ദ്രം ഉണ്ടാകുമെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഈ കേന്ദ്രം മാറ്റുന്നതില്‍ അപാതകയില്ലെന്ന് വിലയിരുത്തി കാട്ടാക്കട സ്വദേശി വി. പ്രേമന് നല്കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയത്.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ഹര്ജിക്കാരന് ഉപലോകായുക്തയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങള്‍ തിരുവനന്തപുരം പൂജപ്പുരയിലെ വിതരണ കേന്ദ്രത്തില്‍ നിന്നു നല്കുന്നതിനു പുറമെ കൊച്ചിയിലെയും കോഴിക്കോട്ടെയും മേഖലാ ഓഫീസുകള്‍ വഴിയും വിതരണം ചെയ്യുന്നുണ്ടെന്ന് അംഗപരിമിത ക്ഷേമ കോര്പറേഷന് അധികൃതര്‍ വിശദീകരിച്ചിരുന്നു.
മുച്ചക്ര സൈക്കിള്‍ നിർമാണം: ഹര്‍ജി തള്ളി
12:00 AM Jan 19, 2021 | Deepika.com