തിരുവനന്തപുരം: സംസ്ഥാനത്തു ഭൂമിയുടെ സർവേ ഇനി ഉപഗ്രഹ സാങ്കേതിക വിദ്യ വഴി നടത്താൻ തീരുമാനമായി. നാവിഗേഷൻ സാറ്റലൈറ്റുകളെ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന റിയൽ ടൈം കിനാമാറ്റിക്സ് (ആർടികെ) മെഷീനുകൾ ഉപയോഗിച്ചു സർവേ നടത്തുന്ന സംവിധാനമാണു നടപ്പാക്കുന്നത്.
ഇതുവഴി ഭൂമിയുടെ അളവും പരിപാലനവും കൂടുതൽ കാര്യക്ഷമവും കൃത്യവും ആക്കുന്നതിനു കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സർവേയർമാരുടെ കുറവു മൂലം റീ സർവേ അടക്കമുള്ള ജോലികൾക്കു കാലതാമസം നേരിടുന്നത് ഒഴിവാക്കാനാകും.ജനങ്ങൾക്ക് ഓണ്‍ലൈൻ മുഖേനെ സേവനങ്ങൾ ലഭ്യമാകും. സംസ്ഥാനത്ത് 28 കേന്ദ്രങ്ങളിൽ കണ്ടിന്യൂസലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷനുകൾ (കോർ സ്റ്റേഷൻ) സ്ഥാപിക്കും.
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽ ഈ സാങ്കേതിക വിദ്യ നടപ്പാക്കിയതിന്റെ പരിചയസന്പത്തുള്ള സർവേ ഓഫ് ഇന്ത്യയ്ക്കാണ് നിർവഹണ ചുമതല നൽകിയിട്ടുള്ളത്. സർവേ വകുപ്പിനെ കൂടാതെ ഇതര വകുപ്പുകൾക്കും ഉപയോഗിക്കാവുന്ന ഈ സംവിധാനം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും.
സർവേ ജീവനക്കാർക്ക് പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകും. കോർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ സർവേ ഓഫ് ഇന്ത്യയുടെ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള ഡയറക്ടർ പി.വി. രാജശേഖറും സംസ്ഥാന സർവേ വകുപ്പ് ഡയറക്ടർ ആർ. ഗിരിജയും ഒപ്പുവച്ചു. ആകെ 12 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. ഇതിൽ എട്ടു കോടി കോർ സ്റ്റേഷനുകൾ സ്ഥാപിക്കാനാണ്.
ഭൂമി സർവേ ഇനി ഉപഗ്രഹ സാങ്കേതിക വിദ്യ വഴി
11:59 PM Jan 18, 2021 | Deepika.com