നെടുമ്പാശേരി: കൃഷി വകുപ്പിന്റെ കീഴിലുള്ള കേരള അഗ്രോ മെഷിനറി കോർപറേഷനി (കാംകോ)ലെ പരിഷ്കാരങ്ങൾ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി. സംസ്ഥാന സർക്കാർ വ്യവസ്ഥകൾ പാലിച്ച് സാധന സാമഗ്രികൾക്ക് ഈ ടെൻഡർ വിളിക്കണമെന്ന നിർദേശമാണ് വിനയായത്.
38 വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനത്തിനാണ് ഈ ദുർഗതി. സാങ്കേതിക ബുദ്ധിമുട്ട് സർക്കാരിനെ ബോധ്യപ്പെടുത്തി കാംകോ മാനേജ്മെന്റ് സ്വന്തം നിലയിൽ സാധനസാമഗ്രികൾ വാങ്ങുന്നതിന് സുതാര്യമായ നിയമം തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ച് രണ്ടു വർഷമായിട്ടും ഫലം കണ്ടിട്ടില്ല. ടില്ലർ നിർമാണത്തിനാവശ്യമായ സ്പെയർ പാർട്ട്സുകൾ പ്രത്യേക മാതൃക അനുസരിച്ച് നിർമിക്കേണ്ടതും ഗുണനിലവാരം പുലർത്തേണ്ടതുമാണ്. കാംകോ ഉത്പന്നങ്ങൾ ഗുണനിലവാരം കൊണ്ടാണ് കർഷകർക്ക് പ്രിയങ്കരമായതും സ്വാകാര്യ കമ്പനികളുമായി മത്സരിച്ച് ലാഭകരമായതും.
കോവിഡിനുശേഷം ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണെങ്കിലും സ്പെയർ പാർട്ട്സുകളുടെ ദൗർലഭ്യം ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണ്. നടപ്പു സാമ്പത്തിക വർഷം 15,000 ലക്ഷ്യമിട്ടിരുന്ന പവർ ടില്ലറിന്റെ ഉത്പാദനം നിലവിൽ പാതി മാത്രമാണ്. മാർച്ച് അവസാനിച്ചാലും 10,000 കടക്കില്ല. മാള യൂണിറ്റിൽ റീപ്പർ ഉത്പാദനം ലക്ഷ്യം 4000 ആണെങ്കിലും 1500 ലാണ് എത്തിയത്.
കമ്പനി ഉത്പാദന ഘടകങ്ങൾ പ്രത്യേക രൂപകൽപ്പന വേണ്ടതും നൽകുന്ന കമ്പനികൾ ഇതിനായി ടൂൾ - ടിക് എന്നിവ നിർമിക്കേണ്ടതുമാണെന്നത് സിആൻഡ്എജിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് പ്രത്യേക പർച്ചേസ് നിയമം രൂപീകരിക്കുന്നതിന് സിആൻഡ്എജി ശിപാർശ ചെയ്തെങ്കിലും ഇതിനെതിരായ പ്രചാരണങ്ങൾ ഇ-ടെൻഡർ നടപ്പാക്കാൻ കമ്പനിയെ നിർബന്ധിതമാക്കി.
ഇ ടെൻഡർ മുഖേനയാക്കിയപ്പോൾ ചില അംഗീകൃത വിതരണക്കാർ വിട്ടുപോയി. മാത്രമല്ല, ടെൻഡർ വഴിയെത്തിയ വിതരണക്കാർ സമയത്ത് ഘടകങ്ങൾ എത്തിക്കുന്നില്ല. കൂടാതെ വിലവർധനയും ആവശ്യപ്പെടുന്നു. കമ്പനിയുടെ പ്രവർത്തനരീതി പരിഗണിക്കാതെ സർക്കാർ വ്യവസ്ഥകൾ മാത്രം പരിഗണിച്ച് കമ്പനിക്ക് നിലനിൽക്കാനാകില്ല.
ടില്ലർ, പവർ ടില്ലർ,ഗാർഡൻ ടില്ലർ, പമ്പ് സെറ്റ്, ബ്രഷ് കട്ടർ എന്നിവയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.12,000 ത്തോളം പവർ ടില്ലറും 3000 ത്തോളം പവർ റീപ്പറും ആണ് പ്രതിവർഷം ഇവിടെ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത് അത്താണി, കളമശേരി, പാലക്കാട്, മാള, കണ്ണൂർ വലിയ വെളിച്ചം എന്നിവിടങ്ങളിലാണ് കാംകോയ്ക്ക് യൂണിറ്റുകൾ ഉള്ളത്.
700 ഓളം തൊഴിലാളികളാണ് എല്ലാ യൂണിറ്റുകളിലുമായി പ്രവർത്തിക്കുന്നത്
പരിഷ്കാരങ്ങൾ കാംകോയ്ക്ക് വിനയായി
11:59 PM Jan 18, 2021 | Deepika.com