തിരുവനന്തപുരം: മെഡിക്കൽ പിജി പ്രവേശനത്തിന് സാമൂഹികമായും സാന്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ സംവരണം (എസ്ഇബിസി) ഉയർത്തുന്നതു സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ പരിഗണനയിലാണെന്നും കമ്മിഷൻ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ചു സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ അറിയിച്ചു.
എസ്ഇബിസി സംവരണം എല്ലാ കോഴ്സുകളിലേക്കും ഏകീകരിച്ച് നടപ്പാക്കണമെന്ന ടി.എ. അഹമ്മദ് കബീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിലവിൽ സംസ്ഥാനത്ത് ഒബിസി, എസ്ഇബിസി വിഭാഗങ്ങൾക്ക് സർക്കാർ കോളജുകളിലെ ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾക്ക് 20 ശതമാനമാണ് സംവരണം ചെയ്തിട്ടുള്ളത്. ഈ ഉത്തരവ് പ്രകാരം എസ്സി, എസ്ടി വിഭാഗങ്ങൾക്കും 20 ശതമാനം സംവരണം തുടരുന്നു. മുന്നാക്ക സമുദായങ്ങളിലെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്കും 10 ശതമാനം സീറ്റ് സംവരണമുണ്ട്. കുമാരപിളള കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് പ്രകാരം പ്രഫഷണൽ ബിരുദ കോഴ്സുകൾക്ക് 25 ശതമാനം സംവരണമാണ് അനുവദിച്ചിരുന്നത്.
കുടുംബി സമുദായത്തിന് ഒരു ശതമാനം സംവരണം അനുവദിച്ചതോടെ എസ്ഇബിസി സംവരണം 26 ശതമാനമായി. 2014 ഉത്തരവിൽ ഇത്് 30 ശതമാനമാക്കി ഉയർത്തി. നിലവിൽ പ്രഫഷണൽ ബിരുദ കോഴ്സുകൾക്ക് എസ്ഇബിസി വിഭാഗത്തിന് 30 ശതമാനം സംവരണമാണ് ലഭിക്കുന്നത്. എന്നാൽ മെഡിക്കൽ പിജി കോഴ്സിൽ 2009ലെ ഉത്തരവ് പ്രകാരം 9 ശതമാനം സംവരണം കൊണ്ടു വന്നു. എൻജിനീയറിംഗ് പിജിക്ക് എസ്ഇബിസിക്ക് നിലവിൽ അഞ്ച് ശതമാനമാണ് സംവരണമെന്നും മന്ത്രി പറഞ്ഞു.
സംവരണകാര്യത്തിൽ ഒബിസി, എസ്ഇബിസി വിഭാഗങ്ങൾക്ക് വിവേചനമോ അനീതിയോ അനുഭവിക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ പിജി: സാന്പത്തിക സംവരണം ഉയർത്തുന്നതു പരിഗണിക്കും
11:59 PM Jan 18, 2021 | Deepika.com