ചവറ: കെ.ബി. ഗണേഷ്കുമാർ എംഎൽഎയ്ക്കു നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെത്തുടർന്ന് സംഘർഷം, വാഹനത്തിന്റെ ഗ്ലാസ് തകർന്നു. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിലായി.
സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം അധ്യക്ഷയുമായ നിഷാ സുനീഷിന് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷെബീർ ഖാൻ, മുനീർ, കെഎസ്യു ജില്ലാ സെക്രട്ടറി എസ്.പി.അതുൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ, രതീഷ്, റിനോ ഷാ എന്നിവരാണ് പിടിയിലായത്.
ചവറ തട്ടാശേരി ജംഗ്ഷന് വടക്ക് വശം ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പന്മന പഞ്ചായത്തിലെ മാറ്റിവച്ചിരുന്ന തെരഞ്ഞെടുപ്പ് 21 നാണ് നടക്കുന്നത്.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്ന വഴിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് എംഎൽഎയുടെ കാറിന് മുന്നിലേക്ക് ചാടി വീണത്. ഉന്തും തള്ളും നടക്കുന്നതിനിടെ പ്രവർത്തകന്റെ കൈയിലിരുന്ന കൊടിക്കെട്ടിയ വടി കാറിൽ തട്ടി ചില്ല് തകർന്നു.
തുടർന്ന് പോലീസ് പ്രവർത്തകരെ വിരട്ടി ഓടിച്ചു. സംഭവസ്ഥലത്ത്നിന്നുമാണ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സമാധാനമായി കരിങ്കൊടി കാണിച്ചു കാർ തടയാൻ ശ്രമിച്ച തങ്ങളെ എംഎൽഎ യുടെ വാഹനത്തെ അനുഗമിച്ചു കാറിൽ വന്നവർ മർദിക്കുകയും സ്ഥിതി വഷളാക്കുകയുമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
സംഭവം അറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് ഗേറ്റ് തള്ളി തുറന്ന് അകത്ത് കയറിയത് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു.
പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരേ ഡിവൈഎഫ്ഐ പ്രവർത്തകർ ഓടി എത്തുന്നതിനിടയിലാണ് എസിപി ഗോപകുമാറിന്റെ നേതൃത്വത്തിൽ തടയാൻ ശ്രമിക്കുകയും തുടർന്ന് ലാത്തിച്ചാർജിൽ കലാശിക്കുകയും ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കല്ലേറിൽ ഒരു പോലീസുകാരന് കാലിൽ പരിക്കേറ്റു. കൂടുതൽ പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ഗണേഷ്കുമാറിനു കരിങ്കൊടി; വാഹനത്തിന്റെ ഗ്ലാസ് തകർന്നു
01:16 AM Jan 18, 2021 | Deepika.com