തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് ചോർത്തിയെന്നാരോപിച്ചു വിവാദമായ കിഫ്ബിക്കെതിരായ പരാമർശങ്ങൾ അടങ്ങിയ സിഎജി റിപ്പോർട്ട് ഇന്നു നിയമസഭയുടെ പരിഗണനയ്ക്കെത്തും. കിഫ്ബിക്കെതിരായ പരാമർശങ്ങൾ അടങ്ങിയ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കും മുൻപു പുറത്തു വിട്ടു എന്നായിരുന്നു ധനമന്ത്രിക്കെതിരേ ഉയർന്ന ആരോപണം. ഇതിനാൽ റിപ്പോർട്ടുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചേക്കും.
റിപ്പോർട്ട് മന്ത്രി തന്നെ ചോർത്തിയെന്നാരോപിച്ചു പ്രതിപക്ഷത്തെ വി.ഡി. സതീശൻ അവകാശലംഘന നോട്ടീസ് നൽകിയിരുന്നു. മന്ത്രിക്കെതിരായ അവകാശലംഘന പരാതിയിൽ എ. പ്രദീപ്കുമാർ അധ്യക്ഷനായുള്ള നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടും രണ്ടു ദിവസത്തിനകം സഭയിൽ സമർപ്പിച്ചേക്കും. ധനമന്ത്രിയുടെ നടപടികളിൽ അവകാശലംഘനമുണ്ടായിട്ടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാകും സമിതി സമർപ്പിക്കുന്നതെന്നാണു വിവരം.
ഇന്നു മുതൽ മൂന്നു ദിവസം നിയമസഭയിൽ ബജറ്റിന്മേലുള്ള പൊതുചർച്ചയാണ്. വ്യാഴാഴ്ച വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലിനു പുറമേ ഉപധനാഭ്യർഥനകളും സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയവും സഭയുടെ പരിഗണനയ്ക്കു വരും.
വിവാദ സിഎജി റിപ്പോർട്ട് ഇന്നു സഭയിൽ; ധനമന്ത്രിയുമായി ബന്ധപ്പെട്ട എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് അടുത്ത ദിവസം
01:16 AM Jan 18, 2021 | Deepika.com