നെല്ലിയാന്പതി: നെല്ലിയാമ്പതി കാണാനെത്തിയ തിരുപ്പൂർ സ്വദേശികളായ രണ്ടു യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. മറ്റൊരാളെ രക്ഷപ്പെടുത്തി. തിരുപ്പൂർ കങ്കയം നാച്ചിപ്പാളയം അങ്കാളമ്മൻ നഗർ ബാലസുബ്രഹ്മണ്യന്റെ മകൻ കിഷോർ (22), തിരുപ്പൂർ വെള്ളായങ്കോട് സുധ ഇല്ലത്തിൽ മുത്തുവിന്റെ മകൻ കൃപാകർ (22) എന്നിവരാണു മരിച്ചത്. കൃപാകറിന്റെ സഹോദരൻ ജ്ഞാനപ്രകാശ് (24) രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30ന് കാരപ്പാറ പുഴയിൽ വണ്ണാത്തിപ്പാലത്തിനു സമീപമാണ് അപകടം.
സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ എട്ടുപേർ രണ്ടു കാറുകളിലായാണു നെല്ലിയാമ്പതി കാണാനെത്തിയത്. പതിനൊന്നോടെ കാരപ്പാറ പുഴയിൽ എല്ലാവരും കുളിക്കാനിറങ്ങി. തിരിച്ചുകയറുന്നതിനിടെ മീൻ പിടിക്കാൻ കൃപാകർ വീണ്ടും പുഴയിലേക്കിറങ്ങി. കാൽ വഴുതി താഴ്ചയുള്ള ഭാഗത്തേക്കു പോകുന്നതു കണ്ട് കൂടെയുണ്ടായിരുന്ന കിഷോർ രക്ഷിക്കാനായി പുഴയിലേക്ക് ഇറങ്ങിയെങ്കിലും ചെളി നിറഞ്ഞതിനാൽ രണ്ടുപേരും മുങ്ങുകയായിരുന്നു. ഇതു കണ്ട് ജ്ഞാനപ്രകാശ് ഇവരെ രക്ഷിക്കാൻ പുഴയിലേക്കിറങ്ങിയെങ്കിലും മുങ്ങിത്താണു. സംഘത്തിലെ മറ്റുള്ളവർ ചേർന്ന് ജ്ഞാനപ്രകാശിനെ രക്ഷിച്ച് പ്രാഥമിക ശുശ്രൂഷ നൽകി കൈകാട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് എത്തിച്ചു.
ഇതിനിടെ കണ്ട്രോൾ റൂമിൽ വിവരമറിയിച്ചതിനെ ത്തുടർന്ന് പോലീസും വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി തെരച്ചിൽ നടത്തി ആദ്യം കിഷോറിന്റെയും പിന്നീട് കൃപാകറിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കൃപാകറിന്റെ ജ്യേഷ്ഠനാണു രക്ഷപ്പെട്ട ജ്ഞാനപ്രകാശൻ. ഒന്നര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
നെല്ലിയാന്പതി കാണാനെത്തിയ സംഘത്തിലെ തിരുപ്പൂർ സ്വദേശികളായ രണ്ടു യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു
12:54 AM Jan 17, 2021 | Deepika.com