കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവകയുടെ 13-ാമത് ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തെരഞ്ഞെടുത്തു. സ്ഥാനാഭിഷേക ശുശ്രൂഷ നാളെ രാവിലെ എട്ടിനു കോട്ടയം സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും. കോഴഞ്ചേരി പുന്നക്കാട് മലയിൽ കുടുംബാംഗമാണ് റവ. സാബു കെ. ചെറിയാൻ. ചെന്നൈയിൽ സിഎസ്ഐ ആസ്ഥാനത്ത് മോഡറേറ്റർ ബിഷപ് എ. ധർമരാജ് റസാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് റവ. സാബു കെ. ചെറിയാനെ ബിഷപ്പായി തെരഞ്ഞെടുത്തത്.
സിഎസ്ഐ മധ്യകേരള മഹായിടവക കൗണ്‍സിൽ തെരഞ്ഞെടുപ്പ് നിർദേശിച്ച വൈദികരായ റവ.ഡോ. സാബു കെ. ചെറിയാൻ, റവ. നെൽസണ്‍ ചാക്കോ എന്നിവരുടെ അഭിമുഖം ചെന്നൈ റോയൽപേട്ട സിഎസ്ഐ സിനഡ് ആസ്ഥാനത്ത് ഇന്നലെ നടത്തുകയും തുടർന്ന് കമ്മിറ്റി റവ. സാബു കെ. ചെറിയാനെ പുതിയ ബിഷപ്പായി പ്രഖ്യാപിക്കുകയുമായിരുന്നു. റവ. ഡോ. തോമസ് കെ. ഉമ്മൻ വിരമിച്ച ഒഴിവിലാണു പുതിയ നിയമനം.
സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് സിഎസ്ഐ മോഡറേറ്റർ ബിഷപ് എ. ധർമരാജ് റസാലം, ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നിവർ കാർമികരായിരിക്കും. ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് ഡോ. കെ. രൂബേൻ മാർക്ക്, ബിഷപ് റവ. ഡോ. ഉമ്മൻ ജോർജ് തുടങ്ങിയവർ സഹകാർമികരാകും.
അധ്യാപകരായിരുന്ന കോഴഞ്ചേരി പുന്നക്കാട് എം.കെ. ചെറിയാന്റെയും (പാപ്പിസാർ) ഏലിയാമ്മ (കുഞ്ഞമ്മ)യുടെയും മകനാണ് റവ.ഡോ. സാബു കെ. ചെറിയാൻ. കോഴഞ്ചേരി സെന്റ് തോമസ് കോളജിൽനിന്നു ഗണിതശാസ്ത്രത്തിൽ ബിഎസ്സിയും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളജിൽനിന്നു ബിഎഡും നേടി. 1984ൽ പൂന യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നു ബിഡിയും 2000ൽ ന്യൂയോർക്ക് തിയോളജിക്കൽ കോളജിൽനിന്നു ഡോക്ടറേറ്റും നേടി. 1988ൽ ഡീക്കനായി. 1989ൽ ബിഷപ് എം.സി. മാണിയിൽനിന്ന ുപ്രസ്ബിറ്റർപട്ടവും സ്വീകരിച്ചു.
ആന്ധ്രപ്രദേശിലും ന്യൂയോർക്കിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും പ്രവർത്തിച്ചു. രണ്ടു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ ഡോ. ജെസി സാറാ കോശി (ഹോമിയോ ഡോക്ടർ). മക്കൾ: ഡോ. സിബു ചെറിയാൻ കോശി (അയർലൻഡ്), ഡോ. സാം ജോണ്‍ കോശി (എംഡിഎസ്, സവിതാ ദന്തൽ കോളജ് ചെന്നൈ). മരുമകൾ: രൂപ എസ്തേർ ഫിലിപ്പ് (അയർലൻഡ്). കൊച്ചുമകൾ: പേർളി ജെസ് കോശി. സഹോദരങ്ങൾ: ആലീസ് മാത്യു (മോളമ്മ), ആനി മാത്യു (കൊച്ചുമോൾ), മേരിക്കുട്ടി ജോണ്‍ (ബാവ), സാലി ഫിലിപ്പ്, സൂസൻ ജോർജ്, ജേക്കബ് ചെറിയാൻ (അനി).
റവ. ഡോ. സാബു കെ. ചെറിയാൻ സിഎസ്ഐ മധ്യകേരള ബിഷപ്
12:54 AM Jan 17, 2021 | Deepika.com