കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. പുത്തൂർവയലിലെ ഇഡി പോസ്റ്റുമാൻ മേപ്പാടി കുന്നന്പറ്റ മൂപ്പൻകുന്ന് പരശുരാമന്റെ ഭാര്യ പാർവതിയാണ്(50) ഇന്നലെ പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 30നു വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ചെന്പ്ര എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയാണ് പാർവതി.
ജോലികഴിഞ്ഞു മറ്റുതൊഴിലാളികൾക്കൊപ്പം കൂട്ടുമുണ്ട എസ്റ്റേറ്റിലൂടെ മടങ്ങുന്നതിനിടെയാണ് ആനയുടെ മുന്നിൽപ്പെട്ടത്. ആനയുടെ ചവിട്ടേറ്റ പാർവതി സമീപത്തെ കുഴിയിലേക്കു തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ആന പിൻവാങ്ങിയതിനുശേഷമാണ് ഗുരുതരമായി പരിക്കേറ്റ പാർവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച പാർവതിക്കു വിദഗ്ധ ചികിത്സ വൈകിയതായി പരാതി ഉയർന്നിരുന്നു. ആദി കർണാടക സമുദായാംഗമാണ് പാർവതി. മക്കൾ: സുശില, സുബീഷ്, സുനിൽ. മരുമകൻ: ചന്ദ്രകുമാർ(ജീവനക്കാരൻ, കേരള ലൈവ് സ്റ്റോക്ക് ബോർഡ്).
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു
12:21 AM Jan 17, 2021 | Deepika.com