‘നേരം പുലരുകയും
സൂര്യൻ സർവതേജസോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരകെ എത്തിക്കുകയും ചെയ്യും’
പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ. സ്നേഹ എഴുതിയ കവിതയിലെ ഈ വരികളോടെയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കോവിഡ് വെല്ലുവിളികളെ അതിജീവിക്കുന്നതിലും സന്പദ്ഘടനയുടെ വീണ്ടെടുപ്പിലും കേരളം പങ്കുവയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ കവിതയിലുണ്ടെന്നാണു മന്ത്രി പറഞ്ഞത്.
ആനന്ദം നിറഞ്ഞ പുലരിയെ തിരകെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തു കൊണ്ടിരിക്കുന്ന പിണറായി സർക്കാർ തന്നെയാണ് ജനങ്ങളിൽ ഈ ആത്മവിശ്വാസം സൃഷ്ടിച്ചതെന്നാണു മന്ത്രിയുടെ അവകാശവാദം.
ഏഴാം ക്ലാസുകാരിയുടെ കവിതയിൽ പ്രസംഗം തുടങ്ങിയ മന്ത്രി ബജറ്റ് പ്രസംഗത്തിലുടനീളം സ്കൂൾ കുട്ടികളുടെ കവിതകൾ ഉദ്ധരിക്കുന്നുണ്ട്.
‘യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ടു നടന്നിടും നാമിനിയും
വിജയഗാഥകൾ ചരിത്രമായി വാഴ്ത്തിടും’
എന്ന തിരുവനന്തപുരം മടവൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ആർ.എസ്. കാർത്തികയുടെ കവിതയിലെ വരികൾ ഉദ്ധരിച്ചു കൊണ്ട് കോവിഡ് പ്രതിരോധത്തിലും വീണ്ടെടുക്കലിലും കേരളത്തിന്റെ വിജയഗാഥ ലോകചരിത്രത്തിന്റെ ഭാഗമാകുമെന്ന കുട്ടിയുടെ പ്രത്യാശ പാഴാകില്ലെന്നും മന്ത്രി ബജറ്റിലൂടെ ഉറപ്പു പറയുകയാണ്.
ബജറ്റ് പ്രസംഗത്തിൽ പന്ത്രണ്ടു സ്ഥലങ്ങളിൽ കുട്ടികളുടെ കവിതകൾ ഉദ്ധരിച്ച മന്ത്രി പ്രസംഗം അവസാനിപ്പിച്ചത് ഇടുക്കി കണ്ണംപടി ജി.ടി.എച്ച്.എസ് സ്കൂളിലെ കെ.പി. അമലിന്റെ വരികൾ വായിച്ചുകൊണ്ടാണ്.
‘മെല്ലെയെൻ സ്വപ്നങ്ങൾക്ക്
ചിറകുകൾ മുളയ്ക്കട്ടെ
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്റെ പ്രഭാത ശംഖൊലി’
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഡിജിറ്റലായതോടെ കുട്ടികളുടെ അക്കാദമിക മികവിലും സർഗശേഷിയിലും വന്ന വിസ്മയകരമായ മാറ്റം പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ കൂടിയാണ് മന്ത്രി ബജറ്റ് പ്രസംഗം ഉപയോഗപ്പെടുത്തിയത്. കുട്ടികളുടെ കവിത മാത്രമല്ല, ബജറ്റ് രേഖകളുടെ കവർ ചിത്രങ്ങളും കുട്ടികളുടെ സൃഷ്ടിയാണ്. കോവിഡ് കാലത്തു കുട്ടികളുടെ സർഗശേഷി പ്രകടിപ്പിക്കാൻ അക്ഷരവൃക്ഷം എന്നൊരു പദ്ധതി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. അതിൽ വന്ന സൃഷ്ടികളിൽ തെരഞ്ഞെടുത്തവയാണ് ബജറ്റ് പ്രസംഗത്തിൽ ഇടംപിടിച്ചത്.
പൊതുവിദ്യാഭ്യാസത്തിനു ശേഷം ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കു സർക്കാർ ഉൗന്നൽ മാറ്റുന്നു എന്ന പ്രഖ്യാപനം കൂടിയായിരുന്നു ബജറ്റ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള നിരവധി പദ്ധതികൾ ബജറ്റിലുണ്ട്. ഒപ്പം കേരളത്തെ വൈജ്ഞാനിക സന്പദ്ഘടനയാക്കി വളർത്തിക്കൊണ്ടു വരുന്നതിനുള്ള ചിന്തകളും.
ഭക്ഷ്യകിറ്റും ക്ഷേമപെൻഷനും തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിനെ തുണച്ചു എന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ നന്ദിയെന്ന നിലയിലും വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പു മുന്നിൽക്കണ്ടും തന്നെയാണ് ക്ഷേമപെൻഷൻ ഈ വർഷം രണ്ടാം തവണ വർധിപ്പിച്ചത്. ഭക്ഷ്യകിറ്റ് വിതരണം തുടരുന്നതും ഇതേ കാരണത്താൽ തന്നെ.
ക്ഷേമപെൻഷനുകളും മറ്റാനുകൂല്യങ്ങളും വർധിപ്പിച്ചതിലൂടെ അറുപതു ലക്ഷത്തോളം സാധാരണക്കാരുടെയും അവരുടെ കുടുംബത്തിന്റെയും പിന്തുണ ഉറപ്പിക്കുന്ന മന്ത്രി, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിലൂടെ യുവാക്കളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. സ്ത്രീപക്ഷ നിലപാടുകൾക്കൊപ്പം അഭ്യസ്തവിദ്യരായ സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണാനുള്ള ചില മാർഗങ്ങളും ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്. ഇടത്തരക്കാരായ സ്ത്രീകൾക്ക് ഈ പദ്ധതികൾ പ്രിയപ്പെട്ടതായേക്കാം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വാഗ്ദാനം ചെയ്യുന്ന മാറ്റങ്ങൾ ഫലപ്രാപ്തിയിലെത്തിയാൽ അതു കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിക്കാൻ പര്യാപ്തമാണ്.
റബറിന്റെ തറവിലയും നാളികേരത്തിന്റെയും നെല്ലിന്റെയും സംഭരണവിലയും വർധിപ്പിച്ചു. അങ്ങനെ യുവാക്കളെയും സ്ത്രീകളെയും കർഷകരെയുമെല്ലാം കൈയിലെടുക്കാനുള്ള ചേരുവകൾ സമർഥമായി ബജറ്റിൽ ഉപയോഗിച്ചിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകൾ ബജറ്റിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ക്ഷേമപെൻഷനുകളുടെയും മറ്റ് ആനുകൂല്യങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും രംഗത്തെല്ലാം ഇടതുസർക്കാർ മുൻ സർക്കാരിനേക്കാൾ ബഹുദൂരം മുന്നിലാണ്. ഫലത്തിൽ ഈ വഴിക്കു ചെലവഴിച്ച പണമെല്ലാം വിപണിയിലെത്തിയിരിക്കണം. എന്നിട്ടും കോവിഡിനു മുന്പു തന്നെ സന്പദ്ഘടന പിന്നോക്കം പോയെന്നുള്ള സാന്പത്തികാവലോകന റിപ്പോർട്ടിലെ കണക്കുകളും ബജറ്റിലെ അവകാശവാദങ്ങളും തമ്മിൽ ചേർച്ചക്കുറവുണ്ട്.
ധനമന്ത്രിയിലെ ധനകാര്യവിദഗ്ധനേക്കാൾ രാഷ്ട്രീയക്കാരനാണ് ഈ ബജറ്റിൽ മികവു കാട്ടിയതെന്നു നിസംശയം പറയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തോമസ് ഐസക്കിന്റെ ബജറ്റ് ഈ കോവിഡ് കാലത്ത് ഇടതുമുന്നണിയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതു തന്നെ.
സാബു ജോണ്
വാഗ്ദാനങ്ങൾ വാരിക്കോരി...
01:54 AM Jan 16, 2021 | Deepika.com