തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ പ്ലേറ്റ്ഫോം പദ്ധതിയിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനാകുമെന്ന് മന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണശേഷം നിയമസഭ മീഡിയ റൂമിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആപത്തുകാലത്ത് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് വന്നതോടെ കേന്ദ്രീകൃത തൊഴിൽ സ്ഥാപനങ്ങളിൽനിന്നു മാറി വർക്ക് അറ്റ് ഹോം സാധാരണയായി. സ്വദേശത്തോ വിദേശത്തോ ഉളള കന്പനികൾക്ക് വീകേന്ദ്രീകൃതമായ രീതിയിൽ ജോലിക്കാരെ തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കലാണിത്. സഹായ വാടകയ്ക്ക് കെട്ടിടം, കന്പ്യൂട്ടർ സംവിധാനം എന്നിവയ്ക്കു പുറമേ സോഷ്യൽ സെക്യൂരിറ്റി സർക്കാർ നൽകും.
ലോകത്തിലെ ഏത് തൊഴിൽ ദാതാവിനും കേരളത്തിലേക്കു വരാം. ഡിജിറ്റൽ പ്ലേറ്റ്ഫോമിൽ നിന്ന് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാം. ഇത് കേരളം നോളജ് അക്കാഡമിയായി തൊഴിൽ അവസരം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
പട്ടിണിയിൽ നിന്നു കേരളീയരെ രക്ഷിക്കാനാണ് സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ലക്ഷ്യമിടുന്നത്. പട്ടിണിക്കാർക്ക് സഹായം നൽകി അവരെ ഉയർത്തിക്കൊണ്ടുവരും. മാറാ രോഗികളും കാൻസർ രോഗികളും വീടുകളിൽ ഉണ്ടെങ്കിൽ ആ വീട് മുടിഞ്ഞുപോകും. അവരെ രക്ഷിക്കാനാണ് വിലക്കുറവിൽ മരുന്ന് നൽകുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 1800 അധ്യാപക തസ്തികയിൽ 800 പേർ ഗസ്റ്റ് അധ്യാപകരാണ്. ഗസ്റ്റ് അധ്യാപകർക്ക് കോളജിലെത്തി പഠിപ്പിച്ചു പോകാനേ കഴിയുകയുള്ളൂ. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവർക്ക് ഗവേഷണത്തിന് ഗൈഡാകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ പുനർ വിന്യാസം അടക്കം പൊതുജനാഭിപ്രായം കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ പ്ലേറ്റ്ഫോമിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനാകും: മന്ത്രി തോമസ് ഐസക്
01:54 AM Jan 16, 2021 | Deepika.com