തിരുവനന്തപുരം: ഡിജിറ്റൽ കഴിവ് എല്ലാവർക്കും ലഭ്യമാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നു ബജറ്റ് പ്രഖ്യാപനത്തിൽ ധനകാര്യമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യാ കഴിവ് എല്ലാവർക്കും ലഭ്യമാക്കണം.
ഇത്തരത്തിലുള്ള സമൂഹമായി മാറ്റപ്പെടാൻ അനുയോജ്യമായ വിവരവിനിമയ വ്യവസ്ഥ അനിവാര്യമാണ്. ഇതിലേക്കുള്ള നിർണായക ചുവടുവയ്പ്പാണ് സ്കൂളിലെ ഡിജിറ്റലൈസേഷൻ. ഇനിവേണ്ടത് എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകയാണ്. ഇതിനായി ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്ടോപ്പ് വിതരണ പദ്ധതി കൂടുതൽ വിപുലവും ഉദാരവുമാക്കും. ഇതിന്റെ ഭാഗമായി പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ വീടുകൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകും. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും.സബ്സിഡി കഴിച്ചിട്ടുള്ള തുക മൂന്നു വർഷം കൊണ്ട് കെഎസ്എഫ്ഇ മൈക്രോ ചിട്ടി വഴി തിരിച്ചടച്ചാൽ മതി.
കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോ ചിട്ടിയിൽ ചേരുന്നവർക്കെല്ലാം ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാക്കും. ഇതിന്റെ പലിശ സർക്കാർ വഹിക്കും. സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുന്നതിനായി ജൂലൈയോടെ കെ-ഫോണ് പദ്ധതി പൂർത്തീകരിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും. കൂടാതെ 30000 സർക്കാർ സ്ഥാപനങ്ങൾ അതിവേഗ ഇൻട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കും. ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉയരുകയും മെച്ചപ്പെട്ട സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാവുകയും ചെയ്യും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.
ലക്ഷ്യമിടുന്നത് ഡിജിറ്റൽ ഇക്കോണമി
01:02 AM Jan 16, 2021 | Deepika.com