തിരുവനന്തപുരം: കുട്ടനാട്, വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജുകൾക്കായി ബജറ്റിൽ പണം വകകൊള്ളിച്ചു. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കായലിന്റെ ശുചീകരണത്തിനുള്ള ജനകീയ കാന്പയിന് 10 കോടി രൂപ അധികമായി വകയിരുത്തി.
420 കിലോമീറ്റർ നീളം വരുന്ന തോടുകളുടെയും കനാലുകളുടെയും പുനരുദ്ധാരണത്തിനു തൊഴിലുറപ്പു പദ്ധതിയും വലിയ തോതിൽ ഉപയോഗപ്പെടുത്തും.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച താറാവ് ഹാച്ചറിക്ക് ഏഴു കോടി രൂപ. താറാവ് കൃഷിക്കാർക്ക് പകർച്ചവ്യാധി ഇൻഷ്വറൻസ് ഏർപ്പെടുത്തും.
വയനാട് പാക്കേജിന്റെ ഭാഗമായി വാർഷിക പദ്ധതിയിൽപ്പെടുത്തി വയനാട് ജില്ലയ്ക്ക് 100 കോടിയിൽപ്പരം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പട്ടികവർഗ സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി ടിഎസ്പിയിൽനിന്നും 25 കോടി രൂപ ചെലവഴിക്കും. വയനാട് ബന്ദിപ്പൂർ എലിവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാൽ അതിന്റെ ചെലവിൽ ഒരുഭാഗം കേരളം വഹിക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നിന്നും 286 കോടി രൂപയുടെ പ്രവൃത്തികളാണ് ജില്ലയിൽ നടക്കുന്നത്. റീ-ബിൽഡിൽ നിന്നും 255 കോടി രൂപ ചെലവഴിക്കും. വയനാടുകാരുടെ ദീർഘകാല അഭിലാഷമായ മെഡിക്കൽ കോളജ് 2021-22ൽ യാഥാർഥ്യമാകും. ഇതിന് കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കും.
ഇടുക്കി പാക്കേജിന്റെ ഭാഗമായി ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1000 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഏറ്റെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 245 കോടി രൂപയുടെ റോഡുകളും പാലങ്ങളും നിർമിക്കുന്നു. ബോഡിമെട്ട് മൂന്നാർ ദേശീയപാതയുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ കോളജ് കെട്ടിടങ്ങളും നിർമാണം പൂർത്തീകരിക്കും. ആവശ്യമായ ജീവനക്കാരെ നിയമിക്കും.
മൂന്നാറിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ മൂന്ന് ഏക്കറിൽ 100 മുറികളും ഡോർമെറ്ററികളുമുള്ള കെടിഡിസി ബജറ്റ് ഹോട്ടൽ 100 കോടി രൂപ ചെലവിൽ സ്ഥാപിക്കും. റവന്യു വരുമാനത്തിന്റെ 10 ശതമാനം കെഎസ്ആർടിസിക്കു നൽകും. പ്രാരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തി. മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡന്റെ വിപുലീകരണം, ഫാം ടൂറിസം, ഹൈഡൽ ടൂറിസം എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ടൂറിസം പദ്ധതികൾ. കാസർഗോഡ് പാക്കേജിലേക്ക് 2021-22ൽ 125 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി അറിയിച്ചു.
കുട്ടനാട്, വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജുകൾക്ക് ബജറ്റ് വിഹിതം
01:02 AM Jan 16, 2021 | Deepika.com