തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണെന്നും വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു.
എൽഡിഎഫ് പ്രകടന പത്രികയിൽ 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞത് നടന്നില്ല. ഇപ്പോൾ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതിനാലാണ് അപ്രായോഗിക ബജറ്റ് അവതരിപ്പിച്ചത്. റബറിന് യുഡിഎഫ് പ്രഖ്യാപിച്ച 150 രൂപ തറവിലയിൽ നിന്ന് 20 രൂപ മാത്രമാണ് ഇപ്പോൾ കൂട്ടിയത്. റബർ താങ്ങുവില 250 രൂപയായെങ്കിലും ഉയർത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിലേതുപോലെ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചത് നടപ്പാക്കാതിരിക്കാനാണ്. കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ് എന്നിവ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് 10000 വീട് നൽകുമെന്ന പ്രഖ്യാപനം ആവർത്തിച്ചിരിക്കുകയാണ്. ലാപ്ടോപ്പ് നൽകുമെന്നും വ്യവസായ ഇടനാഴി നടപ്പാക്കുമെന്നും പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതായി ചെന്നിത്തല പറഞ്ഞു.
കെ.എം. മാണിയുടെ റിക്കാർഡ് തിരുത്താൻ ദീർഘപ്രസംഗം നടത്തിയതല്ലാതെ ബജറ്റിൽ ഒന്നുമില്ലെന്നും ഭിന്നശേഷിക്കാരെ മറന്നുള്ള ബജറ്റാണെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു.
യാഥാർഥ്യബോധമില്ലാത്ത വാഗ്ദാനം: രമേശ് ചെന്നിത്തല
01:02 AM Jan 16, 2021 | Deepika.com