തിരുവനന്തപുരം: കഴിഞ്ഞ സാന്പത്തികവർഷം കേരളത്തിന്റെ സന്പദ്ഘടനയുടെ വളർച്ചയിൽ ഇടിവ്. മുൻവർഷം 6.49 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്ത് 3.45 ശതമാനം വളർച്ച കൈവരിക്കാൻ മാത്രമേ സാധിച്ചുള്ളൂ. ഇന്നലെ നിയമസഭയിൽ സമർപ്പിച്ച 2019-20 സാന്പത്തികവർഷത്തെ സാന്പത്തിക അവലോകന റിപ്പോർട്ടിലാണ് വളർച്ചയിലെ ഇടിവ് സൂചിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നടപ്പുവർഷം സംസ്ഥാനത്തിന്റെ വരുമാനം 3.8 ശതമാനം ചുരുങ്ങുമെന്നാണു കണക്കുകൂട്ടൽ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ച കൈവരിച്ചിരുന്ന കേരളം കഴിഞ്ഞ വർഷം അതിനും താഴെയായി. കഴിഞ്ഞ വർഷം രാജ്യം 4.2 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. നോട്ട് നിരോധനവും ജിഎസ്ടിയും ഉൾപ്പെടെയുള്ള കാരണങ്ങളാൽ സന്പദ്ഘടന നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധി കൂടാതെ ഓഖി, തുടർച്ചയായ രണ്ടു വർഷം നേരിടേണ്ടി വന്ന പ്രളയം എന്നിവയും വളർച്ചാനിരക്കു കുറയാൻ കാരണമായതായി സാന്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാർഷികമേഖല 6.62 ശതമാനം ചുരുങ്ങി. തലേവർഷം 2.38 ശതമാനം സങ്കോചമുണ്ടായ സ്ഥാനത്താണ് കുത്തനെ താഴേക്കു പോയത്.
റബർ, നാളികേരം തുടങ്ങിയ കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയാണു കാർഷിക മേഖലയുടെ തളർച്ചയ്ക്കു കാരണം. വ്യവസായ മേഖല 1.5 ശതമാനം വളർന്നപ്പോൾ സേവനമേഖല 4.09 ശതമാനത്തിന്റെ വളർച്ച മാത്രമാണു രേഖപ്പെടുത്തിയത്. തലേവർഷം ഈ മേഖല 7.78 ശതമാനം വളർന്നിരുന്നു. ഗൾഫിൽനിന്നുള്ള തിരിച്ചുവരവ് ഈ മേഖലയുടെ വളർച്ച കുറഞ്ഞതിനു കാരണമായി. കഴിഞ്ഞ നാലു വർഷത്തെ ശരാശരി സാന്പത്തിക വളർച്ച 5.9 ശതമാനമാണ്. അതിനു മുന്‍പുള്ള നാലു വർഷത്തെ വളർച്ചാനിരക്ക് 4.9 ശതമാനം മാത്രമായിരുന്നു.
കാർഷികമേഖലയിൽ തളർച്ച കാണുന്പോഴും പച്ചക്കറി ഉത്പാദനത്തിൽ വൻകുതിപ്പു നടത്താനായി. 2018-19 ൽ 12.12 ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം ഉത്പാദനം 14.9 ലക്ഷം ടണ്‍ ആയി ഉയർന്നു. നെല്ലിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിച്ചു.
5.87 ലക്ഷം ടണ്‍ നെല്ല് ഉത്പാദിപ്പിച്ചു. ഉത്പാദനം ഹെക്ടറിന് 3,073 കിലോഗ്രാം ആയി. 2010-11 വർഷവുമായി താരതമ്യം ചെയ്താൽ ഉത്പാദന ക്ഷമതയിൽ 25.3 ശതമാനം വർധനയുണ്ടായി. റബർ കൃഷിയുടെ വിസ്തൃതി 170 ഹെക്ടർ കുറഞ്ഞു. ഉത്പാദനം 8.32 ശതമാനം ഉയർന്ന് 5.33 ലക്ഷം ടണ്ണായി.
സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം 1,63,216 രൂപയാണ്. തലേവർഷത്തേക്കാൾ 2.93 ശതമാനം വളർച്ച.
സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ 2629.8 കോടി രൂപയുടെ കുറവുണ്ടായി. റവന്യു ചെലവിലും കുറവുണ്ടായിട്ടുണ്ട്. റവന്യു ചെലവിൽ ശന്പളം, പെൻഷൻ, പലിശ എന്നിവയുടെ വിഹിതം തലേ വർഷത്തേക്കാൾ വർധിച്ചു. 2018-19 ൽ മൊത്തം റവന്യു ചെലവിന്റെ 28.47 ശതമാനമായിരുന്നു ശന്പള ചെലവെങ്കിൽ 2019-20 ൽ അത് 30.25 ശതമാനമായി വർധിച്ചു. പെൻഷൻ ചെലവ് 17.23 ശതമാനത്തിൽനിന്ന് 18.21 ശതമാനമായും പലിശ ബാധ്യത 15.18 ശതമാനത്തിൽനിന്ന് 18.35 ശതമാനവുമായി വർധിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 30.46 ശതമാനമാണിത്.
സംസ്ഥാന ബജറ്റ് ഇന്ന്
സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒൻപതിനാണ് ബജറ്റ് അവതരണം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കു കടക്കുന്നതിനു തൊട്ടുമുൻപുള്ള ബജറ്റായതിനാൽ ക്ഷേമ പ്രവർത്തനങ്ങൾക്കാണു മുൻതൂക്കം എന്നാണു സൂചന. ക്ഷേമ പെൻഷൻ വർധന അടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നു ധനമന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. ജനങ്ങൾക്ക് അധിക ബാധ്യത വരുത്തുന്ന വിധത്തിൽ നികുതി വർധനയുണ്ടാകില്ലെന്നാണു വിവരം. തോമസ് ഐസക്കിന്റെ 12-ാമത്തെ ബജറ്റാണിത്.
കേരളത്തിന്റെ സാന്പത്തികവളർച്ച 3.45% ആയി ഇടിഞ്ഞു
01:42 AM Jan 15, 2021 | Deepika.com