തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടിയന്തരപ്രമേയമായി നിയമസഭയിൽ എത്തിച്ചപ്പോൾ ഭരണ- പ്രതിപക്ഷങ്ങൾ തമ്മിൽ വാഗ്വാദം. സ്വർണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് പ്രതിപക്ഷത്തുനിന്നു പി.ടി. തോമസ് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടി സംസാരിച്ചത്. നേരിട്ട് മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയായിരുന്നു അദ്ദേഹം. പി.ടി. തോമസിന്റെ ഓരോ പരാമർശത്തിനും മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിലെ ചില പരാമർശങ്ങൾ ഏറ്റുപിടിച്ചായിരുന്നു പരിഹാസരൂപേണെയുള്ള പ്രതിപക്ഷനേതാവിന്റെ വാക്കൗട്ട് പ്രസംഗം.
കേന്ദ്രത്തിനു കത്തയച്ചാൽ കസ്റ്റംസ് മാത്രം അന്വേഷിച്ച് പ്രശ്നം തീർക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ധാരണയെന്നും എന്നാൽ കത്തു കിട്ടിയ ഉടൻ കേന്ദ്രത്തിൽ നിന്ന് ഒരു പടതന്നെ അന്വേഷണത്തിന് എത്തിയതോടെ മുഖ്യമന്ത്രി ഞെട്ടിപ്പോയെന്നു പി.ടി. തോമസ് പറഞ്ഞു.
സെക്രട്ടേറിയറ്റിലേയും ക്ലിഫ് ഹൗസിലേയും ഇടിമിന്നൽ സംബന്ധിച്ചുള്ള പരാമർശവും മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന വിവാഹത്തലേന്ന് അവിടെ ആരാണെത്തിയതെന്ന പരാമർശവും ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഇതോടെ ഭരണപക്ഷത്തു നിന്നു ടി.വി. രാജേഷ് ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എഴുന്നേറ്റു. 14 തവണ ശിവശങ്കർ വിദേശ യാത്ര നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് ചീഫ് വിജിലൻസ് ഓഫീസറുടെ കൈയിലിരിക്കേണ്ട ഫയൽ ചോർത്തിയതിനുള്ള ഉപകാര സ്മരണയാണ് മുഖ്യമന്ത്രി ശിവശങ്കറിനോട് കാട്ടിയതെന്നും പി.ടി. തോമസ് ആരോപിച്ചു.
മുഖ്യമന്ത്രിയെ സ്വർണക്കടത്തിന്റെ ഭാഗമാക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ മോഹമെന്നും എന്നാൽ ആ മോഹം പൂവണിയില്ലെന്നും മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി തുറന്നടിച്ചു. ഇതു പൂരപ്പാട്ടിന്റെ സ്ഥലമാണോ, എന്തും പറയാമെന്നാണോ, പി.ടി. തോമസിനു പിണറായി വിജയനെ മനസിലായിട്ടില്ല. സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ തനിക്കെതിരെയും യുഎപിഎ ചുമത്തണമെന്നത് അതിമോഹമാണ്. കമ്യൂണിസ്റ്റുകാരെ ജയിൽ കാട്ടി പേടിപ്പിക്കേണ്ടെന്നും നിങ്ങളുടെ വലിയ നേതാവിന്റെ കാലത്ത് നടുവേദനയുണ്ടാക്കാൻ പലതും ചെയ്തുവെന്നും അന്നും നട്ടെല്ലുയർത്തി തന്നെയാണു നിന്നതെന്നും അത് ഒടിഞ്ഞുപോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കൈകൾ ശുദ്ധമാണെന്നു പറയുന്നത് ശുദ്ധമായതുകൊണ്ടാണ്. അത് ആരുടേയും മുന്നിൽ തല ഉയർത്തിപ്പറയാൻ കഴിയും. ആ കരുത്ത് ഈ നെഞ്ചിനുണ്ട്. പലരെയും വലയിലാക്കാനായി നിങ്ങൾ ശ്രമിച്ചെങ്കിലും ഒരു പരൽമീൻ പോലും കുടുങ്ങിയില്ല. ഇതൊരു പ്രത്യേക ജനുസാണ്. അത് നിങ്ങൾക്ക് മനസിലാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. പ്രത്യേക ജനുസാണ് മുഖ്യമന്ത്രി എന്നു സമ്മതിക്കുന്നുവെന്നു പറഞ്ഞാണു പ്രതിപക്ഷ നേതാവ് തുടങ്ങിയത്. മുഖ്യമന്ത്രി ഇത്തിരി മയത്തിലൊക്കെ തള്ളാമായിരുന്നു. ഈ തള്ള് ഇത്തിരി കൂടിപ്പോയി. കോണ്ഗ്രസിന്റെ ഗ്രൂപ്പുകളെക്കുറിച്ച് പറഞ്ഞ പിണറായി വിജയൻ വർഷങ്ങളോളം പാർട്ടി സെക്രട്ടറിയായിരുന്ന എതിർ ഗ്രൂപ്പുകാരനായ വി.എസ്. അച്യുതാനന്ദനെ ഇല്ലായ്മ ചെയ്തില്ലേയെന്നും ചെന്നിത്തല ചോദിച്ചു. ഇതിനിടെ ചെന്നിത്തലയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച ടി.വി. രാജേഷിനോട്
‘അച്ഛാ, അമ്മേ’എന്നു വിളിച്ചു ചാനലുകൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത് ഞാനല്ലല്ലോയെന്നും ചെന്നിത്തലയുടെ ഒളിയന്പ്.
ഭരണപക്ഷം പ്രത്യേക ജനുസാണെന്നറിയാമെന്നും ചെകുത്താൻ വേദം ഓതുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ പോയാൽ പലരും കുടുങ്ങും. സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിർക്കാൻ തുടങ്ങിയത്. ഗഡ്ഗരിയുമായും അമിത്ഷായുമായുളള ചിലരുടെ കൂട്ടുകെട്ട് അന്വേഷണത്തെ വഴിതിരിച്ചുവിട്ടേക്കാമെന്നാണ് ഇടനാഴികളിലെ സംസാരമെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ ഭരണ -പ്രതിപക്ഷ വാക്കേറ്റം; പ്രത്യേക ജനുസെന്നു മുഖ്യമന്ത്രി; മയത്തിൽ തള്ളാമായിരുന്നുവെന്നു പ്രതിപക്ഷ നേതാവ്
01:42 AM Jan 15, 2021 | Deepika.com