കണ്ണൂർ: കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച 15 സീറ്റുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ എൽഡിഎഫ് വിട്ടു വന്നാൽ തുറന്ന മനസോടെ സ്വീകരിക്കും. യുഡിഎഫ് ആവശ്യപ്പെട്ടാൽ പാലാ സീറ്റ് വിട്ടുനൽകാൻ തയാറാണ്. രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കുമുന്പ് യുഡിഎഫ് സീറ്റ് ധാരണയുണ്ടാകും.
പി.സി. ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യം യുഡിഎഫാണ് തീരുമാനിക്കേണ്ടത്. കേരള കോൺഗ്രസിന് ഇക്കാര്യത്തിൽ പ്രത്യേകം അഭിപ്രായമില്ല. പി.സി. ജോർജിനെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥിയാക്കി മത്സരിപ്പിച്ചാൽ ജയിക്കാൻ സാധ്യതയുണ്ട്. പി.സി. തോമസ് കേരള കോൺഗ്രസ് -ജോസഫ് വിഭാഗത്തിൽ ലയിക്കുന്ന കാര്യത്തിൽ ഇതുവരെ യാതൊരു ചർച്ചയും നടന്നിട്ടില്ല. പി.സി. തോമസ് വിഭാഗവും വരുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൽ ഉമ്മൻചാണ്ടി സജീവമാകണമെന്നാണ് തങ്ങളുടെ അഭിപ്രായം. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്ന് മുന്നണിയെ നയിക്കണം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സീറ്റ് കുറയാൻ കാരണം ഐക്യം ഇല്ലാതെപോയതാണ്. താഴെത്തട്ടിൽ പോലും ഐക്യം ഉണ്ടായിരുന്നില്ല. യുഡിഎഫ് ഐക്യത്തോടെ പ്രവർത്തിച്ചാൽ നിയമസഭാതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാൻ സാധിക്കും. മുസ്ലിം ലീഗ് ഐക്യമുന്നണിയുടെ സ്പിരിറ്റ് ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ്. സീറ്റിന്റെ കാര്യത്തിൽ അനാവശ്യ അവകാശവാദം ഉന്നയിക്കില്ല. ജോസ് കെ. മാണിയുടെ പാർട്ടിക്ക് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാര്യമായ വിജയമുണ്ടായില്ലെന്നും പാലാ ഒഴികെയുള്ള സ്ഥലങ്ങളിൽ യുഡിഎഫാണ് വിജയിച്ചതെന്നും പി.ജെ.ജോസഫ് പറഞ്ഞു.
മകൻ മത്സരിക്കില്ല: പി.ജെ. ജോസഫ്
കണ്ണൂർ: നിയമസഭാതെരഞ്ഞെടുപ്പിൽ തന്റെ മകൻ മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയയിലും മറ്റും മകൻ മത്സരിക്കുന്നതായി പ്രചാരണം നടക്കുന്നുണ്ട്. അതു തെറ്റാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ സജീവം. പിന്നെ പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്. പി.ജെ. ജോസഫ് മത്സരിക്കുന്ന കാര്യവും പാർട്ടി തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ ജയസാധ്യതയാണ് പാർട്ടി മുഖ്യമായും ആലോചിക്കുന്നത്.
കേരള കോൺഗ്രസിന് ലഭിച്ച ചെണ്ട നല്ല ചിഹ്നമാണ്. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ടുള്ള അവകാശവാദം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് അനുകൂലമായാലും ചെണ്ടയാണ് നല്ല ചിഹ്നം. 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നൽകണം. അടുത്ത യുഡിഎഫ് സർക്കാർ അതു പരിഗണിക്കും.
വാഗ്ദാനലംഘനവും വാഗ്ദാന പെരുമഴയുമാണ് ഈ സർക്കാർ നടത്തുന്നത്. കേന്ദ്രസർക്കാർ നൽകുന്ന അരിയും സാധനങ്ങളും ഒരു കൂടിലിട്ട് നൽകുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
15 സീറ്റുകൾ ആവശ്യപ്പെടും: പി.ജെ. ജോസഫ്
01:42 AM Jan 15, 2021 | Deepika.com