കൽപ്പറ്റ: വയനാട്ടിൽ ദേശീയപാത 766ലെ വൈത്തിരിക്കു സമീപം ബുധനാഴ്ച രാത്രിയും കൊളഗപ്പാറക്കവലയിൽ ഇന്നലെ രാവിലെയും ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ മരിച്ചു.
വൈത്തിരിയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരും ലക്കിടി ഓറിയന്റൽ കോളജ് വിദ്യാർഥികളുമായ ആലപ്പുഴ അരൂർ സ്വദേശി രോഹിത്(25), കോട്ടയം കുര്യനാട് ആനോത്ത് സെബിൻ സാബു (21)എന്നിവരാണ് മരിച്ചത്.
കൊളഗപ്പറയിൽ ഇന്നലെ രാവിലെ ആറോടെ ഗുഡ്സ് ഓട്ടോറിക്ഷ മരത്തിലിച്ചാണ് അപകടം. മീനങ്ങാടി 53 തോട്ടത്തിൽ അബൂബക്കർ-നബീസ ദന്പതികളുടെ മകൻ ഷമീർ(30), സഹയാത്രികൻ മുട്ടിൽ പരിയാരം പാറക്കൽ മുസ്തഫ(55) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു വൈത്തിരി അപകടം. കോഴിക്കോടുനിന്നു കൽപ്പറ്റയ്ക്കു വരികയായിരുന്ന ബസും എതിർദിശയിലായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളെ ഉടൻ വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുര്യനാട് ആലോത്ത് ബിന്ദു-അലക്സ് ദന്പതികളുടെ മകനാണ് സെബിൻ. സഹോദരി റോസ് മരിയ സാബു.
മീനങ്ങാടി ഭാഗത്തുനിന്നു ബത്തേരിക്കു പോകുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം നിശേഷം തകർന്നു. ബത്തേരിയിൽനിന്നു അഗ്നി-രക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിക്കുംമുന്പേ രണ്ടുപേരും മരിച്ചു. ഗുഡ്സ് ഓട്ടോയിൽ കപ്പ വ്യാപാരം നടത്തുന്നവരാണ് ഷമീറും മുസ്തഫയും. റംലയാണ് മുസ്തഫയുടെ ഭാര്യ. മക്കൾ: ജാഫർ, ജെയ്സൽ, മുഹമ്മദ് ജസീൽ.
വയനാട്ടിൽ രണ്ടു വാഹനാപകടങ്ങളിൽ നാലു മരണം
12:47 AM Jan 15, 2021 | Deepika.com