ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കോവിഡ് വാക്സിനേഷനു തുടക്കം കുറിക്കുക. വാക്സിൻ രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങൾക്കുമായി രൂപം നൽകിയ കോ-വിൻ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ അടക്കം മൂന്നു കോടി മുൻനിര പോരാളികൾക്ക് വാക്സിൻ നൽകാനാണ് സർക്കാർ തീരുമാനം. ഇതിന് 1,300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന്റെ ആറു കോടി ഡോസിനാണ് കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടുള്ളത്. രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾക്കാണ് നിലവിൽ അംഗീകാരം. ഭാരത് ബയോടെകിന്റെ കോവാക്സിനും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും. രണ്ടാംഘട്ടത്തിൽ 27 കോടി ജനങ്ങൾക്ക് വാക്സിൻ നൽകും.
സംസ്ഥാനത്ത് വാക്സിന് എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന് വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനാണ് എത്തിയത്. പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് വാക്സിൻ വിമാനമാര്‍ഗമാണ് കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ചത്.
കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിൻ എറണാകുളം റീജണല്‍ വാക്സിന് സ്റ്റോറിലും 1,19,500 ഡോസ് കോഴിക്കോട് റീജണല്‍ വാക്സിന് സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് തിരുവനന്തപുരത്തെ റീജണല്‍ വാക്സിന് സ്റ്റോറിലും എത്തിച്ചിട്ടുണ്ട്.
കോഴിക്കോട്ടു വന്ന വാക്സിനില്‍ 1,100 ഡോസ് മാഹിക്കുള്ളതാ ണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. റീജണല്‍ സംഭരണ കേന്ദ്രങ്ങളില്‍ വാക്സിന് എത്തിയ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
വാക്സിൻ കുത്തിവയ്പ് ശനിയാഴ്ച തുടങ്ങും
12:44 AM Jan 14, 2021 | Deepika.com