കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ പിടിയിലായ യുവാവ് റിമാന്‍ഡില്‍ കഴിയവേ ആശുപത്രിയിൽ മരിച്ചു. എറണാകുളം ഉദയംപേരൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖ് (35) ആണു മരിച്ചത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്കൂളിന്റെ ക്വാറന്റൈന് സെന്ററിലായിരുന്നു പ്രതി റിമാന്‍ഡില്‍ കഴിഞ്ഞുവന്നത്.
അപസ്മാര ബാധയെത്തുടര്‍ന്നു ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പോലീസ് മര്‍ദനമേറ്റെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സര്‍ക്കാര്‍ സഹായം ലഭ്യമാക്കാമെന്നു വാഗ്ദാനം ചെയ്തു വയോധികയില്നിന്നു 3,000 രൂപയും സ്വര്‍ണക്കമ്മലും തട്ടിയെടുത്തെന്ന കേസിലാണ് ഉദയംപേരൂര്‍ പോലീസ് ഷെഫീഖിനെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്ത അന്നു തന്നെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തെന്നും തല കറങ്ങിവീണതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പോലീസ് മർദിച്ചിട്ടില്ലെന്നും ഉദയംപേരൂർ എസ്എച്ച്ഒ കെ. ബാലൻ പറഞ്ഞു.
ശസ്ത്രക്രിയ ചെയ്യാൻ തയാറാകവേ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിസിൻ യൂണിറ്റ് ചീഫ് ഷീലാ കുര്യൻ പറഞ്ഞു.
യുവാവ് റിമാന്‍ഡില്‍ മരിച്ചു
12:44 AM Jan 14, 2021 | Deepika.com