തിരുവനന്തപുരം: കിഫ്ബി പദ്ധതിയെ തകര്‍ക്കാൻ വന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നു ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. സിഎജി ഓഡിറ്റിന്റെ ഒരുഘട്ടത്തിലും ഉന്നയിക്കാത്ത, കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പരാമര്‍ശമാണ് അന്തിമ റിപ്പോര്‍ട്ടില്‍ വന്നത്. സാമാന്യയുക്തി വച്ചു വിലയിരുത്തിയാല്‍ കിഫ്ബി വിജയിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം ആരോപണങ്ങളെന്നും നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി ഐസക് പറഞ്ഞു.
വായ്പ എടുത്ത് ബജറ്റ് ആവശ്യങ്ങള്‍ക്കായി ഉപേയാഗിക്കുന്നുവെന്നതാണുസിഎജിയുടെ മുമ്പേയുള്ള വിമര്‍ശനം. ഇത് ഒഴിവാക്കുന്നതിന് ഒരു രൂപപോലും ട്രഷറിയിലേക്കു പോകാതെ പൂര്‍ണമായും പശ്ചാത്തല വികസനത്തിനാണ് കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നത്. മേല്‍നോട്ടവും പരിശോധനയും ഉദാരമാക്കുകയല്ല, കൂടുതല്‍ കര്ശനമാക്കുകയാണു നിയമസഭ ചെയ്തത്. എട്ടു തവണ നടത്തിയ ഓഡിറ്റില്‍ കണ്ടെത്താത്ത നിഗമനം ഇപ്പോള്‍ എങ്ങനെ വന്നുവെന്നതു വ്യക്തമല്ല. പണ്ട് 500 കോടി വായ്പയെടുത്ത് അല്ലറചില്ലറ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നിടത്തുനിന്ന് ഇപ്പോള്‍ 50,000 കോടിയെടുത്ത് വലിയ വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി നടത്തുന്നു. ഇതിന്റെ പ്രയാസം ചില കോണുകളിലുണ്ട്.
ഒരു സംസ്ഥാനത്തിന് ഇങ്ങനെയൊക്കെ ചെയ്യാനാകുമോ എന്നാണ് ചിലരുടെ ചോദ്യം. വിരോധമുള്ള ചിലര്‍ കോടതിയില്‍ പോയി. സിഎജി സംസ്ഥാന സര്‍ക്കാറിനു കത്തെഴുതുന്നത് ഇപ്പോള്‍ നിര്‍ത്തി. എന്തിനാണ് കത്തെഴുതുന്നതെന്ന് അദ്ദേഹത്തിന് പോലുമറിയില്ല. നിയമസഭയും കാബിനറ്റും അറിയാതെ നടക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ആകെയുള്ളത് സിഎജി ഓഡിറ്റാണെന്നും ഐസക് എന്തിനാണ് അതിനെ എതിര്‍ക്കുന്നതെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയെ തകര്‍ക്കാൻ ഗൂഢാലോചന: ധനമന്ത്രി
12:43 AM Jan 14, 2021 | Deepika.com