കൊച്ചി: കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സംഘടിപ്പിച്ച കത്തോലിക്ക സ്കൂള്‍ മാനേജര്‍മാരുടെ ഏകദിന ശില്പശാല പാലാരിവട്ടം പിഒസിയില്‍ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസനയം ഏറെ ആശങ്കകള്‍ ഉണര്ത്തുമ്പോഴും നയരേഖയിലെ വെല്ലുവിളികളെ സാമൂഹ്യ വളര്‍ച്ചയുടെ അവസരങ്ങളാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവ് നമ്മുടെ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ലക്ഷ്യമായി മാറണം. സഭയുടെ പ്രേഷിതരംഗമാണ് വിദ്യാഭ്യാസം. ലാഭത്തിനായുള്ള കോര്‍പറേറ്റുകളുടെ വരവ് സഭയ്ക്കു വലിയൊരു വെല്ലുവിളിയാണ്. ലാഭേച്ഛയില്ലാത്ത പ്രേഷിതരംഗമാണിതെന്നു സാക്ഷ്യം നല്‍കാനുള്ള അവസരമാണിതെന്നും മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു.
പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപിള്ളി അധ്യക്ഷത വഹിച്ചു. 32 കത്തോലിക്ക രൂപതകളിലെ മാനേജര്‍മാരും സന്യസ്ത സമൂഹങ്ങളുടെ മാനേജര്‍മാരുമായി 80 പേര് ഈ ശില്പശാലയില് പങ്കെടുത്തു.
വിദ്യാഭ്യാസ കമ്മീഷന് പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭ്യാസനയത്തിന്റെ കൈപ്പുസ്തകം പ്രതിപാദിക്കുന്ന ഇരുപതിന കര്‍മ പരിപാടി സമയബന്ധിതമായി നടപ്പാക്കാന്‍ മാനേജര്‍മാരുടെ സമ്മേളനം ആവശ്യപ്പെട്ടു. മേഖലാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തീരുമാനമായി.
ഫാ. സേവ്യര്‍ കുടിയാംശേരിയുടെ നേതൃത്വത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍, ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഫാ. സിജു എളംകുന്നപ്പുഴ, സിസ്റ്റര്‍ ലിസി ചക്കാലക്കൽ എന്നിവര്‍ പങ്കെടുത്തു.
കമ്മീഷന്റെ വാര്‍ഷിക കര്‍മപരിപാടി സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍ അവതരിപ്പിച്ചു. കമ്മീഷന് സെക്രട്ടറിയായി 2017 മുതല്‍ 2020 വരെ സേവനം ചെയ്ത ഫാ. ജോസ് കരിവേലിക്കലിനെ സമ്മേളനത്തില്‍ ആദരിച്ചു.
വിദ്യാഭ്യാസനയത്തിലെ സാധ്യതകള്‍ സാമൂഹ്യവളര്‍ച്ചയുടെ അവസരങ്ങളാക്കണം: മാര്‍ ഇഗ്നാത്തിയോസ്
12:43 AM Jan 14, 2021 | Deepika.com