ജീവനക്കാരുടെ സംഘടിതശക്തിക്കു മുന്പിൽ ഏതു സർക്കാരും മുട്ടുമടക്കുന്നു. അവരുടെ സംഘടനാബലം വിജയിക്കുന്പോൾ തോറ്റുപോകുന്നതു സംഘടിതരല്ലാത്ത പാവം പൊതുജനങ്ങളാണ്
ളകലം പാലിക്കലും സന്പർക്കങ്ങൾ പരമാവധി ഒഴിവാക്കലും നാട്ടുനടപ്പായ ഈ കോവിഡ് കാലത്ത് സർക്കാർ ഓഫീസുകൾ മിക്കതിന്റെയും പ്രവർത്തനം താളംതെറ്റിയ അവസ്ഥയിലാണെന്ന് എല്ലാവർക്കുമറിയാം. അവശ്യസേവനം നല്കേണ്ട ഓഫീസുകളൊക്കെ പ്രവർത്തിക്കുന്നുണ്ടെന്നു സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസുകളും കൃഷിഭവനുകളുംപോലെ ജനങ്ങൾക്കു നിത്യവും കയറിച്ചെല്ലേണ്ട ഓഫീസുകളിൽ പലതിലും പ്രവർത്തനം ഭാഗികമായേ നടക്കുന്നുള്ളൂ എന്നതു വസ്തുതയാണ്.
ആളുകൾ കരമടയ്ക്കാൻ ചെന്നാൽ അതു സ്വീകരിക്കാൻപോലും ചില വില്ലേജ് ഓഫീസുകളിലുള്ളവർ മടികാണിക്കുന്നതായി പരാതിയുണ്ട്. അക്ഷയ സെന്ററുകൾവഴി അടയ്ക്കൂ എന്നു നിർദേശിക്കുമത്രേ. ആ വില്ലേജ് ഓഫീസിൽ മറ്റു ജോലിത്തിരക്കുകൊണ്ടാണിതെന്നു കരുതാൻ ന്യായമില്ല. ഈ കോവിഡ് കാലത്ത് വേറേ എന്തു പണിയാണ് അവിടെ നടക്കുന്നത്? ജോലി ചെയ്യാൻ താത്പര്യമില്ല, അല്ലെങ്കിൽ മനസില്ല അത്രതന്നെ.
ഇതിനു ന്യായീകരണമായി, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയാണ് എന്നൊരു മറുപടിയുണ്ട്. ചിലർ ഓഫീസുകളിൽ വരാറുപോലുമില്ല. വീട്ടിലിരുന്നാലും ഓഫീസിൽ വന്നു വെറുതെയിരുന്നാലും ശന്പളം കിട്ടുന്ന സ്ഥിതിയാണിപ്പോൾ. സർക്കാർ ജീവനക്കാരുടെ ആരോഗ്യവും ജീവനും പ്രധാനപ്പെട്ടതു തന്നെയാണ്. അതുപോലെതന്നെയുള്ള പ്രാധാന്യം അത്യാവശ്യകാര്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാരുടെ ജീവനുമുണ്ട് എന്നു ജീവനക്കാരും മനസിലാക്കണം. എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ അവരും വീട്ടിൽത്തന്നെ ഇരിക്കുമായിരുന്നല്ലോ. കോവിഡ് കാലത്തു സ്വന്തം ജീവൻതന്നെ പണയംവച്ചു പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരുടെയും മറ്റ് അവശ്യസർവീസുകളിൽപെട്ടവരുടെയും കാര്യം മറക്കുന്നില്ല. ജനങ്ങൾക്കുവേണ്ടി ആത്മാർഥതയോടെ നിസ്വാർഥസേവനം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ നിരവധിയുണ്ട്.
എന്നാൽ, കോവിഡ് സാഹചര്യം മുതലെടുത്ത് അലസത കാട്ടുന്നവരും ധാരാളമുണ്ട് എന്നതു വസ്തുതയാണ്. എന്തു സംഭവിച്ചാലും തങ്ങളുടെ ശന്പളം മുടങ്ങില്ലെന്ന ഉറപ്പാണു ജനകീയാവശ്യങ്ങളോടു മുഖംതിരിച്ചു നിൽക്കാനും ധാർഷ്ട്യത്തോടെ പെരുമാറാനുമൊക്കെ പലരെയും പ്രേരിപ്പിക്കുന്നത്. തങ്ങളുടെ സംഘടിതശക്തിക്കു മുന്പിൽ ഏതു സർക്കാരും വഴങ്ങുമെന്നു ജീവനക്കാർക്കു നന്നായറിയാം.
ഈ പശ്ചാത്തലത്തിലാണ്, സർക്കാർ ജീവനക്കാർക്കു കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നല്കണമെന്ന ശിപാർശ ചില സർവീസ് സംഘടനകളുടെ എതിർപ്പിനെത്തുടർന്നു മാറ്റിയതായുള്ള വാർത്ത സാധാരണ ജനങ്ങളിൽ ഒരദ്ഭുതവും സൃഷ്ടിക്കാത്തത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുതൽ സ്പെഷൽ സെക്രട്ടറിവരെ തസ്തികകളിലുള്ളവർ രണ്ടു തവണയെങ്കിലും പിഎസ്സി നടത്തുന്ന യോഗ്യതാപരീക്ഷ ജയിക്കണമെന്നും അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കാറ്റഗറി മാറ്റം പിഎസ്സി മുഖേന നടത്തണമെന്നുമുള്ള ശിപാർശ ഒഴിവാക്കി ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചു സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റൻഡർ, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ ജോലിചെയ്യുന്ന 750 പേരിൽ 450 പേരേ മാത്രമേ ആവശ്യമുള്ളൂ എന്നും ബാക്കിയുള്ളവരെ മറ്റു വകുപ്പുകളിലേക്കു പുനർവിന്യസിക്കണമെന്നും സമിതി ശിപാർശ ചെയ്തിരുന്നു. ഇതേത്തുടർന്ന് റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥർക്കെതിരേ ഭീഷണിയുണ്ടായി. ഇപ്പോൾ ജീവനക്കാർ വിചാരിച്ചിടത്തുതന്നെ കാര്യങ്ങളെത്തിച്ചിരിക്കുന്നു. പല കാര്യങ്ങളിലും ഒന്നാംസ്ഥാനത്താണെന്നു മേനി നടിക്കുന്ന കേരളം മറ്റു പല കാര്യങ്ങളിലും പിന്നിലായതിന്റെ ഒരു കാരണം ഭരണത്തിലെ യൂണിയൻ ഇടപെടലുകളും ജീവനക്കാരുടെ അച്ചടക്കമില്ലായ്മയുമാണ്.
"ഒരു ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാൻ’ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ സംഭാഷണം നൂറു ശതമാനവും ശരിയാണെന്നു തോന്നിപ്പിക്കുന്നതാണ് നമ്മുടെ സർക്കാർ ഓഫീസുകളിൽ ഭൂരിഭാഗത്തിലെയും അവസ്ഥ. പല ഓഫീസുകളിലുംനിന്ന് ജനങ്ങൾക്കു കാര്യങ്ങൾ സാധിച്ചുകിട്ടാത്തതിന്റെ കാരണം ജീവനക്കാരുടെ കുറവല്ല. നേരേമറിച്ച്, ജീവനക്കാരുടെ എണ്ണക്കൂടുതലാണു പലപ്പോഴും കാര്യക്ഷമതയ്ക്കു വിഘാതമായി നിലകൊള്ളുന്നത്. പല ഓഫീസുകളിലും ഇപ്പോഴുള്ളതിന്റെ പകുതി ജീവനക്കാരെങ്കിലും സമയത്ത് ഓഫീസിലെത്തി വേണ്ടവിധം ജോലിചെയ്താൽ ഒരു ഫയലും കെട്ടിക്കിടക്കില്ല.
സർക്കാർ ഓഫീസുകളിലെ ജോലിസമയം രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെയാണെങ്കിലും അതു കൃത്യമായി പാലിക്കപ്പെടുന്ന എത്ര ഓഫീസുകളുണ്ട്? യാത്രാക്ലേശം, കുടുംബപ്രശ്നങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ സമയക്ലിപ്തത പാലിക്കാത്തതിനു കാരണമായി ജീവനക്കാർക്കു നിരത്താനുണ്ടാകും. ഇത്തരം പ്രശ്നങ്ങൾ ഒരുപക്ഷേ അവരെക്കാൾ കൂടുതലുള്ളവരാണു പൊതുജനങ്ങളും.
അവരുടെ സമയത്തിനും വിലയുണ്ട്. ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതമാണെന്ന്, ഈ സർക്കാർ അധികാരമേറ്റ നാളുകളിൽ സെക്രട്ടേറിയറ്റിലെ ജീവനക്കാരെ വിളിച്ചുകൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചിരുന്നു. പക്ഷേ, നാലരവർഷം കഴിഞ്ഞിട്ടും എന്തെങ്കിലും മാറ്റമുണ്ടായതായി സാധാരണ ജനങ്ങൾക്ക് അനുഭവപ്പെടുന്നില്ല. ജീവനക്കാരുടെ സംഘടിതശക്തിക്കു മുന്പിൽ ഏതു സർക്കാരും മുട്ടുമടക്കുന്നു. അവരുടെ സംഘടനാബലം വിജയിക്കുന്പോൾ തോറ്റുപോകുന്നതു സംഘടിതരല്ലാത്ത പാവം പൊതുജനങ്ങളാണ്.
ജയിക്കുന്ന സംഘടനാശക്തിയും തോറ്റുപോകുന്ന പൊതുജനവും
12:34 AM Dec 21, 2020 | Deepika.com