കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ നീണ്ടു. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ടു 3.80 കോടി രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദിനുമായി നല്കിയെന്നു നേരത്തെ സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ ഒഴികെ ഡോളറായി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. വിവിധ ഇടങ്ങളില്‍നിന്നായി സന്തോഷ് ഈപ്പന് ഇത്രയും ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചു നല്കി.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഇതില്‍ 1,80,000 ഡോളര്‍ ഖാലിദ് ഹാന്‍ഡ് ബാഗേജിൽ വിദേശത്തേക്കു കടത്തി. സ്വപ്നയുടെയും സരിത്തിന്റെയും സഹായത്തോടെയാണ് വിമാനത്താവളത്തിലെ പരിശോധന കൂടാതെ ഡോളര്‍ കടത്തിയത്.
ലൈഫ് മിഷന് ഇടപാടില്‍ താന്‍ ആര്‍ക്കും കൈക്കൂലി നല്‍കിയിട്ടില്ലെന്നും ബിസിനസ് സ്ഥാപനമെന്ന നിലയില്‍ കമ്മീഷന് നല്‍കിയിട്ടുണ്ടാകാമെന്നും യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ഇന്നലെ മാധ്യമങ്ങളോടു പ്രതികരിച്ചു.
വീട് വാടകയ്ക്കെടുക്കുമ്പോള് ഇടനിലക്കാരന് കമ്മീഷന് നല്‍കില്ലേയെന്നും അത് കൈക്കൂലിയാണോ എന്നും സന്തോഷ് ഈപ്പൻ ചോദിച്ചു. ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.
സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു
01:44 AM Dec 06, 2020 | Deepika.com