കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 10നു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചികിത്സയുടെ പേരിൽ വീണ്ടും മാറിനിൽക്കാൻ നീക്കം. 11 വരെ വിശ്രമം ആവശ്യമായതിനാൽ ഹാജരാകാന്‍ സാവകാശം വേണമെന്നു രവീന്ദ്രന് ആവശ്യപ്പെട്ടതായാണു സൂചന.
എന്നാല്‍ ഇഡി സമയം ഇനിയും നീട്ടി നല്‍കില്ലെന്നാണ് അറിയുന്നത്. സാവകാശം നല്‍കാത്തപക്ഷം രവീന്ദ്രന് കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. മൂന്നാം തവണയാണ് ഇഡി രവീന്ദ്രനു നോട്ടീസ് നല്‍കിയത്. ഇനിയും ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കാനും ഇഡി ശ്രമിച്ചേക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന വ്യാഴാഴ്ചയാണു രവീന്ദ്രനോടു ഹാജരാകാൻ പറഞ്ഞിരിക്കുന്നത്. ഇതിൽ സിപിഎമ്മിനും നീരസമുണ്ട്. തെരഞ്ഞെടുപ്പു കഴിഞ്ഞു ഹാജരാകാനുള്ള നീക്കമാകും രവീന്ദ്രന് നടത്തുക. ഇതിനു പാർട്ടിയുടെ പിന്തുണയുമുണ്ടാകും.
രവീന്ദ്രനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇഡി പൂർത്തിയാക്കി വരികയാണ്. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ അറിയാൻ വടകരയിലും തിരുവനന്തപുരത്തുമുള്ള അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഭാര്യയുടെ ഉൾപ്പെടെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച വിവരത്തിനായി സംസ്ഥാന രജിസ്ട്രേഷന് വകുപ്പിനും കത്തും നല്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്നതിനെക്കാള് പാര്‍ട്ടിയുടെ വേണ്ടപ്പെട്ട അംഗമെന്ന നിലയില്‍ സിപിഎം രവീന്ദ്രനെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല മുഖ്യമന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയിട്ടുമുണ്ട്.
ഇഡിക്കു മുന്നിലെത്താതെ ഒഴിഞ്ഞു മാറാൻ വീണ്ടും രവീന്ദ്രന്റെ ശ്രമം
01:44 AM Dec 06, 2020 | Deepika.com