ആലപ്പുഴ: ബുറേവി കാറ്റിന്റെ പേടിയൊഴിഞ്ഞെങ്കിലും ആലപ്പുഴ ജില്ലയിൽ മുന്നണികൾക്ക് കോവിഡ് ഭീതിയൊഴിഞ്ഞിട്ടില്ല. ആവേശത്തോടെ മുന്നേറുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലും പോളിംഗ് ശതമാനം കോവിഡ് കുറയ്ക്കുമോയെന്ന ആധി ഏവർക്കുമുണ്ട്.
അഴിമതിയും വികസനവും മുഴങ്ങിക്കേട്ട തെരഞ്ഞെടുപ്പു പ്രചാരണ രംഗംകൂടിയായിരുന്നു ഇത്തവണ. വാട്ട്സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി നവമാധ്യമ പ്രചാരണം പരകോടിയിലായിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുചായ്വ് കൂടുതൽ പ്രകടിപ്പിച്ച ജില്ലയിൽ ആധിപത്യം സ്ഥാപിക്കാൻ യുഡിഎഫ്, എൻഡിഎ മുന്നണികൾ അക്ഷീണം പ്രയത്നിക്കുന്നുണ്ട്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പുലർത്തിയ ആധിപത്യം സംസ്ഥാന ട്രെൻഡിനെ മറികടന്ന് ലോകസഭാ തെരഞ്ഞെടുപ്പിലും നിലനിർത്താനായതിന്റെ ആവേശത്തിൽ ഇടതുമുന്നണി ഇക്കുറിയും ജയത്തിന് ആഞ്ഞുശ്രമിക്കുന്നുണ്ട്. ഇടയ്ക്കിടെ പൊങ്ങിയ അഴിമതി, റെയ്ഡ് വാർത്തകൾ അല്പം മങ്ങലേൽപ്പിച്ചെങ്കിലും പ്രചാരണ രംഗത്ത് വികസനപ്രവർത്തനങ്ങളും കേന്ദ്രസർക്കാരിന്റെ നിഷേധാത്മക ജനവിരുദ്ധ നയങ്ങളും ഉച്ചൈസ്തരം പ്രഘോഷിച്ചു തന്നെ മുന്നേറി. പതിവുപോലെ സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതിനാൽ ഇടതുമുന്നണിക്ക് ആത്മവിശ്വാസം കൂടുതലുമായിരുന്നു.
എങ്കിലും ജില്ലയിലെ ചിലയിടങ്ങളിലുയർന്നിട്ടുള്ള വിമത ശബ്ദങ്ങൾ തിരിച്ചടിയാകുമേയെന്ന ആശങ്കയുമില്ലാതില്ല. ജില്ലയിൽ നിന്നുള്ള മന്ത്രിമാർ ജി. സുധാകരനും ഡോ. തോമസ് ഐസക്കും പി.തിലോത്തമനും മുന്നിൽ നിന്നു തന്നെ പ്രചാരണം നയിച്ചുവെന്നതും ഗുണമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കേരള കോണ്ഗ്രസ്-എമ്മിന്റെ വരവ് കുട്ടനാട്ടിലും ചെങ്ങന്നൂരിലും മാവേലിക്കരയിലും കായംകുളത്തും ചേർത്തലയിലും ഗുണമുണ്ടാക്കുമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു.
റെയ്ഡും അറസ്റ്റും അഴിമതിയുമെല്ലാം ഉയർത്തിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. പതിവു വിമത ശല്യങ്ങൾ ഇക്കുറിയുമുണ്ടെങ്കിലും അതിനെ തരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. പാർട്ടിയുടെയും മുന്നണിയുടെയും ജില്ലാ നേതൃത്വത്തിലുള്ളവർ ചിലർ കോവിഡ് ബാധിതരായി പ്രചാരണരംഗത്ത് മുന്നിൽ നിന്നും നയിക്കാനില്ലാതിരുന്നതിന്റെ കോട്ടം പ്രത്യക്ഷത്തിൽ ദൃശ്യമെങ്കിലും മറ്റുനേതാക്കൾ സജീവമായിരുന്നത് ഒരുപരിധിവരെ തുണയാകുമെന്നാണ് പ്രതീക്ഷ. ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ലീഗ് നേതാവ് കെ.പി.എ. മജീദും അടക്കമുള്ള നേതാക്കൾ ജില്ലയിൽ പ്രചാരണ രംഗത്തെത്തിയതും സോളാർ വിഷയം തിരിഞ്ഞുകൊത്തിയതും ഗുണമായെന്ന് യുഡിഎഫ് കരുതുന്നു.
ഒരു പോരാട്ടത്തിനുള്ള വകുപ്പ് തങ്ങളുടെ കൈവശവുമുണ്ടെന്ന ചങ്കുറപ്പുമായി തന്നെയാണ് ബിജെപി നേതൃത്വം നല്കുന്ന എൻഡിഎയും പ്രചാരണം നടത്തിയത്. ഇടതുസർക്കാരിന്റെ അഴിമതിയടക്കമുള്ളവ ഇവരും ആയുധമാക്കി. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരനും കൃഷ്ണദാസുമടക്കമുള്ള നേതാക്കൾ പ്രചാരണരംഗം സജീവമാക്കുകയും ചെയ്തു.
കഴിഞ്ഞതവണ 72 പഞ്ചായത്തുകളിൽ 48ലും 12 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിലും എൽഡിഎഫാണ് അധികാരത്തിലേറിയത്. 23 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിലും 17 സീറ്റുകളുടെ വ്യക്തമായ മേൽകൈയോടെ അവർ അധികാരം നിലനിർത്തി. എന്നാൽ നഗരസഭകളിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ആറിൽ നാലിലും യുഡിഎഫിനായിരുന്നു ഭരണം. മാവേലിക്കരയും കായംകുളവും മാത്രമേ എൽഡിഎഫിനോടു ചേർന്നുനിന്നുള്ളൂ. ആലപ്പുഴയിലും ചെങ്ങന്നൂരിലും ഹരിപ്പാട്ടും ചേർത്തലയിലും യുഡിഎഫ് ഭരണമായിരുന്നു. യുഡിഎഫിന് ഭൂരിപക്ഷമുള്ള ചേർത്തലയിൽ അവസാനകാലം കേരള കോണ്ഗ്രസ്-എം ജോസ് വിഭാഗക്കാരനായിരുന്നു ചെയർമാൻ. ആലപ്പുഴ നഗരസഭയിലാകട്ടെ ഭൂരിപക്ഷമില്ലാതെ അഞ്ചുവർഷം തികയ്ക്കാൻ യുഡിഎഫിനായി. എൽഡിഎഫ്, എൻഡിഎ, പിഡിപി എന്നിവരുടെ അനൈക്യം ഇതിനു തുണയായെന്നു മാത്രം.
പഞ്ചായത്തുകളിൽ 476 സീറ്റുകളുമായി സിപിഎമ്മായിരുന്നു മുന്നിൽ. കോണ്ഗ്രസിന് 389 സീറ്റുകളും ബിജെപിക്ക് 109 സീറ്റുകളും സിപിഐക്ക് 102 സീറ്റുകളുമുണ്ട്. നഗരസഭകളിലാകട്ടെ 81 സീറ്റുകളുമായി കോണ്ഗ്രസിനായിരുന്നു മുന്നേറ്റം. സിപിഎം-60, ബിജെപി -26, സിപിഐ-10 എന്നിങ്ങനെയാണ് കണക്ക്. ബ്ലോക്ക് പഞ്ചായത്തുകളിൽ സിപിഎമ്മിന്-76, കോണ്ഗ്രസ്-55, സിപിഐ-17 എന്നിങ്ങനെയായിരുന്നു.
വി.എസ്. ഉമേഷ്
ആലപ്പുഴയിൽ മുന്നണികൾ ഇഞ്ചോടിഞ്ച്
12:38 AM Dec 06, 2020 | Deepika.com