കൊല്ലം: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇടതുമുന്നണിക്കാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ അധീശത്വം. ഇക്കുറി പ്രചാരണം അവസാനിക്കുമ്പോൾ എല്ലായിടത്തും ശക്തമായ ത്രികോണ പോരിനാണ് കൊല്ലം സാക്ഷ്യം വഹിക്കുന്നത്. വാഴുന്നോർ വീഴുമോ എന്നത് മാത്രമാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ഉരുക്കുകോട്ട ഊട്ടിയുറപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും എൽഡിഎഫ് നടത്തിക്കഴിഞ്ഞു. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായതിനാൽ വൻ മുന്നേറ്റം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അട്ടിമറി വിജയങ്ങൾ പ്രവചിച്ച് എൻഡിഎയും കളംനിറഞ്ഞു നിൽക്കുന്നു. പ്രചാരണ പടയോട്ടത്തിൽ മുന്നണികൾ ഒപ്പത്തിനൊപ്പം അണിനിരന്നപ്പോൾ അവസാനം ആര് മുന്നിലെന്ന വിലയിരുത്തൽ അസാധ്യം.
2015-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സർവാധിപത്യമായിരുന്നു. ജില്ലാ പഞ്ചായത്തും കൊല്ലം കോർപറേഷനും ബ്ലോക്ക് പഞ്ചായത്തും പുനലൂർ, പരവൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി നഗരസഭകളും അവർ കൈവെള്ളയിലൊതുക്കി.
ജില്ലാ പഞ്ചായത്തിലെ 26 സീറ്റുകളിൽ 22ലും എൽഡിഎഫിനായിരുന്നു വിജയം. അത് നിലനിർത്തുന്നതിനൊപ്പം എല്ലാ ഡിവിഷനും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ പ്രവർത്തനം. ഭരണം തിരിച്ചുപിടിക്കുക അൽപ്പം ദുഷ്കരമാണെങ്കിലും യുഡിഎഫും സർവശക്തിയും സമാഹരിച്ച് ആഞ്ഞുപിടിക്കുകയാണ്. ഇതുവരെ അക്കൗണ്ട് തുറക്കാൻ ബിജെപി സഖ്യത്തിന് കഴിഞ്ഞിട്ടില്ല. ഇത്തവണ മേൽവിലാസം ഉണ്ടാകുമെന്നാണ് എൻഡിഎ നേതൃത്വം അവകാശപ്പെടുന്നത്.
കൊല്ലം കോർപറേഷനിൽ ഇക്കുറി മത്സരചിത്രം അൽപ്പം വ്യത്യസ്തമാണ്. 55 ഡിവിഷനുകൾ ഉള്ളതിൽ എൽഡിഎഫ്-37, യുഡിഎഫ്-15, ബിജെപി-രണ്ട്, എസ്ഡിപിഐ-ഒന്ന് എന്നതാണ് നിലവിലെ കക്ഷിനില.
കഴിഞ്ഞതവണ ഇവിടെ അക്കൗണ്ട് തുറന്ന ബിജെപി പല ഡിവിഷനുകളിലും കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്.
കോർപറേഷൻ ഭരണത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് എൻഡിഎയും യുഡിഎഫും വോട്ട് ചോദിക്കുന്നത്. എന്നാൽ യുഡിഎഫിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. കോൺഗ്രസിലെ റിബലുകൾ തന്നെ കാരണം. ഗ്രൂപ്പിസവും ശക്തമാണ്. ലീഗിനും വിമതരുണ്ട്. എങ്കിലും ഭരണം പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
അങ്ങിങ്ങ് തലപൊക്കിയ വിമതരെ മെരുക്കാൻ കഴിഞ്ഞുവെന്നത് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്ലസ് പോയിന്റാണ്. ഭരണനേട്ടങ്ങൾ തന്നെയാണ് അവരുടെ പ്രധാന പ്രചാരണായുധം. നില മെച്ചപ്പെടുത്തിയുള്ള ഭരണത്തുടർച്ചയുണ്ടാകുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.11 ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫിന്റെ പോക്കറ്റിൽ. ഒരു ഉയിർത്തെഴുന്നേൽപ്പ് യുഡിഎഫ് ആഗ്രഹിക്കുന്നു. കൂടുതൽ വാർഡുകളിൽ യുഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർഥികൾക്ക് ഇത്തവണ വിജയസാധ്യതയുണ്ട്. നില മെച്ചപ്പെടുത്തുമെന്ന് ഉറപ്പിക്കാം. ഇടതുമുന്നണി ഭരിക്കുന്ന നാല് നഗരസഭകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പരവൂരിൽ എൽഡിഎഫ് ഭരണം നിലനിർത്തിയേക്കുമെന്നാണ് സൂചനയെങ്കിലും മൂന്ന് കൗൺസിലർമാരുള്ള ബിജെപി അവരുടെ അംഗബലം വർധിപ്പിക്കാനുള്ള അക്ഷീണ യത്നത്തിലാണ്.
തീരദേശ വാർഡുകൾ അനുകൂലമായാൽ യുഡിഎഫിന് അട്ടിമറി വിജയവും കൈവന്നേക്കാം.
കൊട്ടാരക്കരയിലും പുനലൂരും കടുത്ത മത്സരമാണ് അരങ്ങേറുന്നത്. ഭൂരിപക്ഷം വാർഡുകളിലും ത്രികോണ പോരാട്ടമാണ്. കരുനാഗപ്പള്ളിയിലും പോരാട്ടം കൂടുതൽ കടുകട്ടിയാണെങ്കിലും ഇവിടെ യുഡിഎഫ് കൂടുതൽ പ്രതീക്ഷ വച്ചുപുലർത്തുന്നു. 68 ഗ്രാമപഞ്ചായത്തുകളിൽ 57 എണ്ണവും എൽഡിഎഫ് ഭരണത്തിലാണ്. പല പഞ്ചായത്തുകളിലും മാറ്റത്തിന്റെ സൂചനകളുണ്ട്. യുഡിഎഫ് നില മെച്ചപ്പെടുത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നു.
ഏതാനും പഞ്ചായത്തുകളിൽ ഭരണം ഉറപ്പെന്ന് ബിജെപിയും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അപ്രമാദിത്വമാണ് എൽഡിഎഫിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതെങ്കിലും അടുത്തിടെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം അവരുടെ മുന്നിലുണ്ട്. ഇതാണ് യുഡിഎഫിന് ശുഭപ്രതീക്ഷ നൽകുന്ന കാര്യം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൻഡിഎയും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അതിന്റെ ആവർത്തനം അൽപ്പമെങ്കിലും ഉണ്ടായാൽ ക്ഷീണം സംഭവിക്കുന്നത് ഇടതുമുന്നണിക്കായിരിക്കും എന്നത് തർക്കമറ്റ കാര്യമാണ്.
എസ്.ആർ. സുധീർകുമാർ
കൊല്ലത്തെ പടയോട്ടം വീരോചിതം
12:38 AM Dec 06, 2020 | Deepika.com