പുൽക്കൂട്ടിലേയ്ക്ക്-2 / ഫാ. ജോസഫ് കുമ്പുക്കൽ
നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന വിശുദ്ധനായ ബിഷപ് നിക്കോളാസാണു ക്രിസ്മസ് പാപ്പാ എന്നു ചെല്ലപ്പേരുള്ള സാന്റാക്ലോസ് അപ്പൂപ്പനായി പരിണമിച്ചത്. ഡിസംബർ ആറിനാണ് കത്തോലിക്കാസഭ അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. പാവങ്ങൾക്കു രഹസ്യമായി സമ്മാനങ്ങൾ എത്തിച്ചുകൊടുക്കുകയായിരുന്നുവത്രെ നിക്കോളാസിന്റെ ശീലം. ക്രിസ്മസ് കാലത്താണ് അദ്ദേഹത്തിന്റെ അനുസ്മരണദിനം എന്നതുകൊണ്ടും സർപ്രൈസ് ഗിഫ്റ്റുകൾ നൽകുന്ന സ്വഭാവക്കാരനായതിനാലും കരോൾസംഘങ്ങൾ സമ്മാനം നൽകാൻ വിശുദ്ധന്റെ വേഷമണിഞ്ഞ ഒരാളെ കൂടെച്ചേർത്തു തുടങ്ങി. അങ്ങനെയാണ്, മഞ്ഞിലൂടെ തെന്നിനീങ്ങുന്ന വണ്ടിയിൽ, നിറയെ സമ്മാനങ്ങളുമായി, ‘ജിംഗിൾ ബെൽസ്’ പാടിയെത്തുന്ന ക്രിസ്മസ് അപ്പൂപ്പൻ രൂപമെടുക്കുന്നത്.
തന്നെത്തന്നെ നൽകുന്നതാണ് ഏറ്റവും വലിയ സമ്മാനം എന്നു ക്രിസ്മസ് അനുസ്മരിപ്പിക്കുന്നു. വിദേശത്തുനിന്ന് എല്ലാ പിറന്നാളിനും സമ്മാനം അയച്ചു കൊടുത്തിരുന്ന പാപ്പാ ഒരു പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി നേരിട്ടു വീട്ടിലെത്തിയാൽ ‘എന്റെ പിറന്നാൾ സമ്മാനമെവിടെ?’ എന്നു മകനോ മകളോ അയാളോടു ചോദിച്ചെന്നിരിക്കില്ല. ഏതു സമ്മാനവും തരാൻ കെൽപ്പുള്ള പാപ്പായുടെ സാന്നിധ്യം തന്നെയാണല്ലോ അപ്പോൾ പിറന്നാൾസമ്മാനമായി മാറുന്നത്.
സമയവും സാന്നിധ്യവുമാണ് സ്നേഹിക്കുന്ന ഒരാൾക്ക് നൽകാവുന്ന ഏറ്റവും മൂല്യമുള്ള സമ്മാനം. എങ്കിൽ, നിത്യകാലം നമ്മോടു കൂടെയായിരിക്കാൻ ദൈവം ‘എമ്മാനുവേൽ’ ആയി എന്നതാണ് മനുഷ്യകുലം ഇന്നോളം സ്വീകരിച്ച ഏറ്റവും വലിയ സമ്മാനം. സമ്മാനം നൽകിയ ആളും സമ്മാനവും ഒന്നായിത്തീരുന്നുണ്ടു പുൽക്കൂട്ടിൽ. ഇപ്പോൾ ക്രിസ്മസ് എന്നു കേൾക്കുമ്പോഴേ ചിലരുടെയെങ്കിലും മനസിൽ തെളിയുന്ന ആദ്യചിത്രം സാന്റാക്ലോസിന്റേതായിരിക്കുന്നു. വീട്ടിൽ കരോൾ വന്നുപോയപ്പോൾ ക്രിസ്മസ് അപ്പൂപ്പന്റെ കൈയിൽനിന്നു മധുരം വാങ്ങാനും ഡാൻസ് ചെയ്യാനുമുള്ള തിരക്കിൽ ഉണ്ണിയേശുവിനെ വണങ്ങാൻ മറന്നുപോയാൽ എങ്ങനെയിരിക്കും?
ഉണ്ണിയേശുവില്ലെങ്കിൽ സാന്റാക്ലോസ് ഇല്ല. സാന്റാ ഒരു വിശുദ്ധന്റെ ജീവിതത്തിൽനിന്നു കടംകൊണ്ട സാങ്കല്പിക കഥാപാത്രം മാത്രമാണ്. എന്നാൽ ചോരയും നീരുമുള്ളവനായി നമ്മിലൊരുവനെപ്പോലെ ഈ മണ്ണിൽ ജീവിച്ച് മരിച്ചു ഉള്ളും ഉള്ളതും സമ്പൂർണമായി നമുക്കു നൽകിയ, ഇന്നും അൾത്താരയിൽ സ്വയം പങ്കുവച്ച് തരുന്ന ദൈവപുത്രനാകട്ടെ ഇന്നലെയും ഇന്നും എന്നും ജീവിക്കുന്ന സത്യദൈവമാണ്. അവിടുത്തെ തിരുപ്പിറവി നമുക്കു തരുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് സാന്റയുടെ നൃത്തം. അവൻ വാരിവിതറുന്ന കൃപാസമൃദ്ധിയുടെ അടയാളമാണു സമ്മാനങ്ങൾ നിറഞ്ഞ സാന്റാക്ലോസിന്റെ സഞ്ചി.
സാന്റാക്ലോസ്
12:38 AM Dec 06, 2020 | Deepika.com