തിരുവനന്തപുരം: വോട്ടെടുപ്പിനു മൂന്നു ദിവസം മാത്രം അവശേഷിക്കുമ്പോൾ ഇന്നു വരെ കാണാത്ത ത്രികോണപ്പോരാട്ടത്തിന്റെ ചൂടിലമർന്നു കഴിഞ്ഞു തിരുവനന്തപുരം ജില്ല. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കൊപ്പം എൻഡിഎയും തുല്യശക്തിയായ ജില്ല എന്ന നിലയിൽ കൂടി ശ്രദ്ധ നേടുകയാണു തിരുവനന്തപുരം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു ജില്ലയിൽ മേധാവിത്വം. അതു നിലനിർത്താൻ അവർ അരയും തലയും മറുക്കി രംഗത്തുള്ളപ്പോൾ ജില്ല പിടിക്കാൻ യുഡിഎഫും മികച്ച പോരാട്ടം കാഴ്ച വയ്ക്കുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരം കോർപറേഷനിൽ അദ്ഭുതകരമായ മുന്നേറ്റം നടത്തിയ ബിജെപി ഇത്തവണ ഭരണം പിടിക്കുമെന്ന് അവകാശപ്പെടുമ്പോൾ അത് അതിമോഹമെന്നു പറഞ്ഞ് എഴുതിത്തള്ളാനാവില്ല. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ബിജെപി സ്വാധീനം വർധിപ്പിച്ചിട്ടുണ്ട് എന്നതാണു വസ്തുത.
കഴിഞ്ഞ തവണ തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഭരണം നിലനിർത്താൻ എൽഡിഎഫിനു കഴിഞ്ഞു. ആകെയുള്ള 100 സീറ്റിൽ എൽഡിഎഫ് 44, ബിജെപി 35, യുഡിഎഫ് 21 എന്നിങ്ങനെയായിരുന്നു കക്ഷിനില. ബിജെപിയും യുഡിഎഫും യോജിക്കാൻ സാധിക്കാത്തതു കൊണ്ട് എൽഡിഎഫിന് അഞ്ചു വർഷവും ഭരണം നിലനിർത്താൻ സാധിച്ചു എന്നു മാത്രം. വോട്ടെടുപ്പ് അടുക്കുംതോറും കോർപറേഷനിൽ മത്സരം പ്രവചനാതീതമാകുകയാണ്.
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 19, യുഡിഎഫ് ആറ്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ ഫലം. ഭരണം തിരിച്ചു പിടിക്കാൻ യുഡിഎഫ് ആഞ്ഞു ശ്രമിക്കുമ്പോൾ കഴിഞ്ഞ തവണത്തെ മേധാവിത്വം നിലനിർത്താൻ എൽഡിഎഫും പയറ്റുന്നു. ചരിത്രത്തിലാദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ പിടിച്ചെടുത്ത ബിജെപി ഇത്തവണ അതു നിലനിർത്താൻ മുൻജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ എസ്. സുരേഷിനെയാണു കളത്തിലിറക്കിയിരിക്കുന്നത്.
നാലു മുനിസിപ്പാലിറ്റികളും നിലവിൽ എൽഡിഎഫ് ഭരണത്തിലാണ്. നാലിടത്തും കടുത്ത മത്സരമാണ് ഇത്തവണ അരങ്ങേറുന്നത്. മിക്ക വാർഡുകളിലും ത്രികോണ മത്സരം അരങ്ങേറുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ലോക്സഭാതെരഞ്ഞെടുപ്പിൽ നേടിയ ഉയർന്ന വോട്ടുവിഹിതം ഇത്തവണയും ആവർത്തിച്ചാൽ മുനിസിപ്പാലിറ്റികളിൽ അദ്ഭുതം കാട്ടാനാകുമെന്നു ബിജെപി പ്രതീക്ഷിക്കുന്നു. എന്നാൽ ഇവിടങ്ങളിൽ ഭരണം പിടിക്കുമെന്ന അവകാശവാദം അവർക്കില്ല. പതിനൊന്നു ബ്ലോക്ക് പഞ്ചായത്തിൽ പത്തും എൽഡിഎഫിനായിരുന്നു. ഒന്നു മാത്രമായിരുന്നു യുഡിഎഫിനു പിടിക്കാനായത്. ആകെയുള്ള 73 ഗ്രാമപഞ്ചായത്തുകളിൽ 43 ഇടത്ത് എൽഡിഎഫും 21 ഇടത്ത് യുഡിഎഫും മൂന്നിടത്ത് ബിജെപിയും ഭരണം പിടിച്ചു. കഴിഞ്ഞ തവണ നേടിയ മേൽക്കൈ അതേപടി നിലനിർത്താൻ എൽഡിഎഫിനു സാധിക്കുമോ എന്നതിൽ സംശയമുണ്ട്. മൂന്നു ഗ്രാമപഞ്ചായത്തുകൾ ഭരിച്ച ബിജെപി ഇത്തവണ നില മെച്ചപ്പെടുത്തിയേക്കാം.
സ്വർണക്കടത്തും അഴിമതിയും അന്വേഷണങ്ങളുമെല്ലാം പ്രചാരണ വിഷയമാകുമ്പോഴും പ്രാദേശിക പ്രശ്നങ്ങൾക്കും മൂന്നു കൂട്ടരും ഉൗന്നൽ നൽകുന്നുണ്ട്. പതിവു പോലെ യുഡിഎഫിനും പതിവില്ലാത്ത വിധം എൽഡിഎഫിനും വിമതപ്രശ്നമുണ്ട്. സാമ്പത്തിക പരിമിതി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു വെല്ലുവിളിയാകുന്നുണ്ടെന്ന് യുഡിഎഫ് വിലപിക്കുന്നുണ്ട്. എൽഡിഎഫിനും ബിജെപിക്കും ഇതു പ്രശ്നമല്ല.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലെ ഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന തിരിച്ചറിവിലാണു മുന്നണികൾ മരണപ്പോരാട്ടം നടത്തുന്നത്. തിരുവനന്തപുരം കോർപറേഷനിലെ ഫലം നഗരത്തിലെ നാലു നിയമസഭാ മണ്ഡലങ്ങളിലും സ്വാധീനിച്ചേക്കാമെന്നു മുന്നണികൾ പ്രതീക്ഷിക്കുന്നുണ്ട്.
സാബു ജോണ്
ത്രികോണപ്പോരിന്റെ ചൂടിൽ തിരുവനന്തപുരം
01:37 AM Dec 05, 2020 | Deepika.com