പത്തനംതിട്ട: ഫേസ്ബുക്കിലെ ചിരിയും വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പ്രഭാതവന്ദനവുമൊക്കെ പ്രയോജനം ചെയ്തിട്ടുണ്ടോയെന്നറിയാൻ ഇനി ദിവസങ്ങൾ ബാക്കി. സൈബർ ലോകത്തെ പ്രചാരണത്തിൽ നിന്നു തുടങ്ങി ഇന്നിപ്പോൾ നാട്ടിൻപുറങ്ങളിലൂടെയുള്ള മൈക്ക് പ്രചാരണങ്ങളിൽ അവസാനഘട്ടമെത്തി നിൽക്കുകയാണ്.
പത്തനംതിട്ടയിൽ വിജയിക്കുകയെന്നത് ഒരുകാലത്ത് യുഡിഎഫിന് അനായാസമായിരുന്നു. എന്നാൽ ഇന്നിപ്പോൾ ജില്ലയിലെ അഞ്ച് എംഎൽഎമാരും എൽഡിഎഫിലാണ്.
ലോക്സഭ തെരഞ്ഞെടുപ്പുഫലം വരുന്പോൾ യുഡിഎഫ് പഴയ പ്രതാപം വീണ്ടെടുത്ത് ശക്തി കാട്ടാറുമുണ്ട്. തദ്ദേശഫലമാകട്ടെ ഇരുമുന്നണികളും തുല്യശക്തികളായി നിന്നു പോരാടുകയും ചെയ്യും.
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1042 സീറ്റുകളിലേക്ക് 3699 സ്ഥാനാർഥികളാണ് ജില്ലയിൽ രംഗത്തുള്ളത്. ഇതിൽ 2007 വനിതകളാണ്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. അതേ സ്ഥിതിവിശേഷം ഇത്തവണയും സംജാതമാകാനാണ് സാധ്യത. ബിജെപി ജില്ലയിൽ വച്ചുപുലർത്തുന്ന പ്രതീക്ഷയും അടിസ്ഥാനപരമായി അവരുടെ വോട്ടുബാങ്കിലുണ്ടായിട്ടുള്ള വർധനയും പ്രധാന ഘടകമാണ്. ബിഡിജെഎസ് പിന്തുണയിലും എൻഡിഎയ്ക്കു തികഞ്ഞ പ്രതീക്ഷയുണ്ട്.
സ്ഥാനാർഥി നിർണയം മുതലുണ്ടായ തർക്കങ്ങൾ ഇരുമുന്നണികളെയും പ്രചാരണരംഗത്തെ സാരമായി ബാധിച്ചിരുന്നു. വിമതരുടെ ശല്യം എൽഡിഎഫിനേക്കാൾ കൂടുതൽ നേരിടുന്നത് യുഡിഎഫാണ്. യുഡിഎഫിൽ ഘടകകക്ഷികൾക്കു നൽകിയ സീറ്റിൽ കോണ്‍ഗ്രസുകാർ വിമതരായി എത്തിയിട്ടുണ്ട്. മുന്നണിയിലെ ഘടകകക്ഷികൾ പാർട്ടി ചിഹ്നത്തിൽ തന്നെ പരസ്പരം മത്സരിക്കുന്ന സ്ഥലങ്ങളുമുണ്ട്. കോണ്‍ഗ്രസിലെ മുഴുവൻ വിമതർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് ഡിസിസി വ്യക്തമാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ്, മുസ്ലിം ലീഗ് കക്ഷികളും കോണ്‍ഗ്രസിന്റെ വിമതശല്യത്തിനെതിരെ പരാതികളുമായി രംഗത്തുണ്ട്.
എൽഡിഎഫിൽ സിപിഎം, സിപിഐ കക്ഷികൾ പാർട്ടി ചിഹ്നത്തിൽ തന്നെ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ പരസ്പരം മത്സരിക്കുന്നുണ്ട്. മറ്റു ചില പഞ്ചായത്തുകളിലും സമാനമായ വിഷയമുണ്ട്. ബിജെപിയിലും ഇത്തവണ ചില വാർഡുകളിലെങ്കിലും വിമതൻമാർ ശക്തമായുണ്ട്. ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെ കൂട്ടിയപ്പോൾ പരമാവധി സീറ്റുകൾ അവർക്കു നൽകിക്കൊണ്ടാണ് എൽഡിഎഫ് സീറ്റുവിഭജനം നടത്തിയത്. ഇതു പ്രതീക്ഷ നൽകുന്നതാണെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നത്.
ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 16 ഡിവിഷനുകളിൽ കഴിഞ്ഞതവണ 11 ഇടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. റാന്നിയിൽ കേരള കോണ്‍ഗ്രസ് ജോസഫിനു നൽകിയ മണ്ഡലത്തിൽ കോണ്‍ഗ്രസ് നേതാവ് വിമതനായി എത്തിയിട്ടുണ്ട്. എൽഡിഎഫ് തികഞ്ഞ പ്രതീക്ഷയോടെയാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ അവതരിപ്പിച്ചത്. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ ഉൾപ്പെടെ മത്സരരംഗത്തുണ്ട്. സ്ഥാനാർഥികളുടെ മികവാണ് നേട്ടമായി എൽഡിഎഫ് എടുത്തുകാട്ടുന്നത്. ഒരു സീറ്റെങ്കിലും ജില്ലാ പഞ്ചായത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. കേരള കോണ്‍ഗ്രസിലെ പിളർപ്പും ചേരിമാറ്റവും തിരുവല്ല, പത്തനംതിട്ട നഗരസഭകളിൽ എൽഡിഎഫ് പ്രതീക്ഷകൾക്കു വകനൽകുന്നു. തിരുവല്ല, പന്തളം, അടൂർ എന്നിവിടങ്ങളിൽ ബിജെപിയും പന്തളം, പത്തനംതിട്ട നഗരസഭകളിൽ എസ്ഡിപിഐയും നിർണായക ശക്തിയായി മാറാനുള്ള ശ്രമത്തിലാണ്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ഭൂരിപക്ഷം സീറ്റുകളിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്.
ബിജു കുര്യൻ
കണക്കുകളിൽ കണ്ണുനട്ട് പത്തനംതിട്ട
01:37 AM Dec 05, 2020 | Deepika.com