കാസർഗോഡ്: പരിശീലനപരിപാടിയിൽ ഉപയോഗിച്ചു പൊട്ടാതെകിടന്ന കണ്ണീർവാതക ഷെല്ലുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോഴുണ്ടായ പൊട്ടിത്തെറിയിൽ പോലീസുകാരനും ജീവനക്കാരനും പരിക്ക്. സിവില്‍ പോലീസ് ഓഫീസറായ അണിഞ്ഞയിലെ സുധാകരന് (45), ക്ലാസ് ഫോര്‍ ഗ്രേഡ് ജീവനക്കാരന് കാഞ്ഞങ്ങാട്ടെ പവിത്രന് (45) എന്നിവര്‍ക്കാണ് മുഖത്തു പൊള്ളലേറ്റത്. ഇരുവരെയും ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സുധാകരന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാവിലെ 9.30 ഓടെ കാസര്‍ഗോഡ് പാറക്കട്ടയിലുള്ള ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ക്രമസമാധാനപാലനത്തിനു മുന്നോടിയായി ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യാഴാഴ്ച മുതൽ ഡൈമാര്‍ക്കര്‍ ഗ്രനേഡ്, ടിയര്‍ സ്മോക്ക് ഗ്രനേഡ്, ടിയര്‍ സ്മോക്ക് ഷെല്‍, സ്റ്റേണ്സെല് സ്റ്റേണ് ഗ്രനേഡ് എന്നിവ പരിചയപ്പെടുത്തുന്ന ഡെമോൺസ്ട്രേഷൻ ഉണ്ടായിരുന്നു. ഇതിനുശേഷം കാലാവധി കഴിഞ്ഞ ഷെല്ലുകളും മറ്റും പൊട്ടാതെ ഗ്രൗണ്ടിൽത്തന്നെ കിടന്നു.
ഇന്നലെ രാവിലെ ഇവയെല്ലാം കൂട്ടിയിട്ടു കത്തിക്കവേയാണ് പൊട്ടിത്തെറിയുണ്ടായത്. ഷെല്ലുകളിലെ സൾഫറാണ് തീപിടിത്തത്തിനു കാരണമായത്.
കണ്ണീർവാതക ഷെല്ലുകൾ പൊട്ടിത്തെറിച്ചു: പോലീസ് ഉദ്യോഗസ്ഥനും ജീവനക്കാരനും പൊള്ളലേറ്റു
12:39 AM Dec 05, 2020 | Deepika.com