മൂലമറ്റം: ക്ഷേത്രത്തിലും വ്യാപാര സ്ഥാപനത്തിലും കവർച്ച. ഇടാട് ശ്രീഭദ്ര ശ്രീ അയ്യപ്പക്ഷേത്രത്തിലും സമീപത്തെ തെക്കേടത്ത് ബാബുവിന്റെ കടയിലുമാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയ ബാബുവാണ് കട കുത്തിത്തുറന്നതായി കാണുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിലും മോഷണം നടന്നതായി വ്യക്തമായി.
കടയിൽ നിന്ന് ആയിരം രൂപയും ബീഡിയും സിഗരറ്റും സോഫ്റ്റ് ഡ്രിംഗ്സും നഷ്ടപ്പെട്ടു. ക്ഷേത്രത്തിന്റെ ഭണ്ഡാരവും അലമാരയും കുത്തിപ്പൊളിച്ചു. അലമാരയിൽ നിന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന് ഒരു മാലയും താലിയും അയ്യായിരത്തോളം രൂപയും കവർന്നു. കൂടാതെ സിസിടിവിയുടെ മോണിട്ടറും നശിപ്പിച്ചു.
സാംസ്കാരിക നിലയം കുത്തി പൊളിച്ചെങ്കിലും ഒന്നും മോഷണം പോയില്ല. ഇടാട് സെന്റ് മേരീസ് പള്ളിയിലെയും സമീപത്തെ കടയിലേയും സിസിടിവി പരിശോധിച്ചതിൽ നിന്ന് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. അടുത്ത നാളിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇടുക്കിയിൽ നിന്ന് പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ വെട്ടുകത്തിയും കടയ്ക്കകത്തു നിന്ന് കണ്ടെത്തി.
കാഞ്ഞാർ എസ്ഐമാരായ ശിവ പ്രസാദ്, സജി പി.ജോണ്, സജീവ്, എഎസ്ഐ സലീൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇടാട് ക്ഷേത്രത്തിലും കടയിലും കവർച്ച
12:39 AM Dec 05, 2020 | Deepika.com