തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവുള്ളതിനേക്കാൾ കൂടുതൽ പോളിംഗ് ബൂത്തുകളും ഇതിന് ആനൂപാതികമായി അധിക ജീവനക്കാരേയും ഒരുക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത ഉന്നതതലയോഗം വിലയിരുത്തി.
16,000 ത്തോളം ഓക്സിലറി ബൂത്തുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി ചെലവ്, മാനവ വിഭവശേഷി എന്നിവ കൂടുതലായി വേണ്ടിവരും. ഇക്കാര്യങ്ങളിലെ സാധ്യതകളും പ്രായോഗികതകളും യോഗം ചർച്ച ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടത്തിപ്പിന് ആവശ്യമുള്ള സജ്ജീകരണങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ചർച്ച നടത്തി. തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഒരുക്കങ്ങൾക്ക് പുറമേ, കോവിഡ് സാഹചര്യത്തിൽ വരാൻ സാധ്യതയുള്ള വെല്ലുവിളികളും വിശദമായി ചർച്ച ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തിൽ വേണ്ടിവരുന്ന അധിക ക്രമീകരണങ്ങളെക്കുറിച്ചും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധിക ചെലവുകൾ സംബന്ധിച്ച് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് നടത്തിപ്പിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ സഹായത്തിന് പരിചയസന്പരായ കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച അധിക ചെലവുകൾക്ക് സപ്ലിമെന്ററി ഫിനാൻസ് ഗ്രാന്റിന് അഭ്യർഥിക്കാൻ യോഗം തീരുമാനിച്ചു.
കോവിഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് 16,000 അധിക ബൂത്തുകൾ വേണ്ടിവരും
12:39 AM Dec 04, 2020 | Deepika.com