തിരുവനന്തപുരം: കെടിഡിഎഫ്സിയിൽ 21 ലക്ഷം രൂപയുടെ സാന്പത്തിക ക്രമക്കേട് നടത്തിയ കേസ് എഴുതിത്തള്ളാൻ ആവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളി.
പണാപഹരണം നടന്നതിനുള്ള തെളിവുകളും സാക്ഷി മൊഴികളും വിജിലൻസ് സമർപ്പിച്ച രേഖകളിൽ നിലനിൽക്കെ എങ്ങനെയാണ് അന്വേഷണത്തിനാവശ്യമായ രേഖകൾ ഇല്ല എന്ന കാരണത്താൽ ഒരു കേസ് അവസാനിപ്പിക്കാൻ കഴിയുകയെന്നും കോടതി ആരാഞ്ഞു. ഇതുകൊണ്ടു തന്നെ കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി വിജിലൻസിന് നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എം.ബി. സ്നേഹലതയുടേതാണ് ഉത്തരവ്.
കെടിഡിഎഫ്സി മുൻ മാനേജിംഗ് ഡയറക്ടർ രാജശ്രീ അജിത്,സാന്പത്തിക വിഭാഗം മുൻ ചീഫ് മാനേജർ പി. നിർമലാദേവി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടു പ്രതികളും ചേർന്ന് 21,66,418 രൂപ തട്ടിയെടുത്തു എന്നാണ് വിജിലൻസ് കേസ്. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം വിജിലൻസ് പൂജപ്പുര യൂണിറ്റ് നടത്തിയ വിശദമായ അന്വേഷണത്തിലും ക്രമക്കേടുകൾ നടന്നു എന്നു കണ്ടെത്തി. എന്നാൽ ഇവ രേഖമൂലം തെളിയിക്കുവാനുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല എന്നായിരുന്നു വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നത്.
രാജശ്രീ അജിത്തിനെതിരെ ഭവന വായ്പ അഴിമതി ആരോപിച്ചുള്ള രണ്ടു കേസുകൾ വിജിലൻസ് കോടതയിൽ നിലനിൽക്കുന്നുണ്ട്.
അന്വേഷണം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് വിജിലൻസ് കോടതി
12:39 AM Dec 04, 2020 | Deepika.com