തിരുവനന്തപുരം: കോവിഡ് പ്രതിരോധിക്കാനായി മാസ്ക് ധരിച്ചു തുടങ്ങിയപ്പോൾ കേരളീയർ അലർജി രോഗങ്ങളിൽ നിന്ന് രക്ഷപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ.കേസരി സ്മാരകത്തിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അലർജി രോഗങ്ങൾ കുറഞ്ഞതിനൊപ്പം അലർജി മരുന്നു കച്ചവടവും കുറഞ്ഞു. മാസ്ക് ധരിച്ചതോടെ കോവിഡിനെ മാത്രമല്ല വിവിധ വൈറസ് രോഗങ്ങളേയും പ്രതിരോധിക്കാൻ കഴിഞ്ഞു.
കോവിഡ് തീരുംവരെ മാസ്ക് ധരിക്കുന്ന ശീലം തുടരാൻ സന്നദ്ധമാകണം. ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം വർധിപ്പിച്ചതിനാലാണ് കോവിഡ് മരണ നിരക്ക് കുറച്ചു നിർത്താനായത്. 716 കോടി രൂപയുടെ പദ്ധതികൾക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനുമതി നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവിധം ആധുനികമാക്കി. ആരോഗ്യവകുപ്പിൽ ആറായിരത്തിലധികം തസ്തിക പുതിയതായി സൃഷ്ടിച്ചു.
ആയുർവേദ പിജി കോഴ്സിൽ ശസ്ത്രക്രിയ പഠിപ്പിക്കാൻ കേരളത്തിൽ അനുമതി നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം വന്നശേഷം തീരുമാനമെടുക്കും. കോവിഡ് ചികിത്സയ്ക്കായി ഹോമിയോ മരുന്ന് അടിച്ചേല്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഐസക്കിന് വീഴ്ചപറ്റിയിട്ടില്ല
കെഎസ്എഫ് ഇ വിജിലൻസ് റെയഡ് വിഷയത്തിൽ മന്ത്രി തോമസ് ഐസക്കിന് വീഴ്ച പറ്റുകയോ തെറ്റ് പറ്റുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളില്ല. പരിണത പ്രജ്ഞനായ ധനകാര്യമന്ത്രിയാണ് തോമസ് ഐസക്. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിനെ ധനപ്രതിസന്ധിയിലാക്കാതെ നയിച്ച ധനമന്ത്രിയാണ്. വിജിലൻസ് റെയ്ഡ് സർക്കാർ സ്ഥാപനങ്ങളിൽ മിക്കപ്പോഴും നടക്കുന്നതാണ്. ഇക്കാര്യത്തിൽ സർക്കാരിനും വീഴ്ച പറ്റിയിട്ടില്ല. സ്പീക്കർക്ക് പരാതി കിട്ടിയതിനാൽ നടപടിക്രമം എന്ന നിലയിലാണ് അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിക്കു കൈമാറിയതെന്നും മന്ത്രി പറഞ്ഞു.
മാസ്ക് ധരിച്ചപ്പോൾ അലർജിയിൽനിന്ന് രക്ഷപ്പെട്ടു: മന്ത്രി ശൈലജ
12:39 AM Dec 04, 2020 | Deepika.com