തിരുവനന്തപുരം: കിഫ്ബിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് ചോർത്തി നിയമസഭയെ അവഹേളിച്ചെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരേ നൽകിയ അവകാശലംഘന നോട്ടീസ് സഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൈമാറി.
വി.ഡി. സതീശൻ എംഎൽഎ നൽകിയ പരാതിയിൽ ധനമന്ത്രിയോടു വിശദീകരണം തേടിയ ശേഷമാണു പരാതിയും മറുപടിയും സഹിതം സഭാസമിതിക്ക് വിട്ടുകൊണ്ടുള്ള അസാധാരണനടപടി സ്പീക്കറിൽനിന്നുണ്ടായത്. പരാതിയിലും മന്ത്രിയുടെ മറുപടിയിലും കഴന്പുണ്ടെന്നു കണ്ട സാഹചര്യത്തിലാണു നടപടിയെന്നു പിന്നീടു സ്പീക്കർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ പരാതി പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സ്പീക്കർ വിട്ടത്. മന്ത്രിമാർക്കെതിരായ പരാതികളിൽ വിശദീകരണം സ്പീക്കർ തേടുകയും, അവർ ക്ഷമാപണം അറിയിക്കുകയും ചെയ്യുന്നതോടെ നടപടികൾ അവസാനിപ്പിക്കുന്നതാണു പതിവുരീതി. മന്ത്രിയുടെ വിശദീകരണം കേട്ടശേഷം സമിതിക്കു റഫർ ചെയ്യുന്പോൾ, പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴന്പുണ്ടെന്നു സ്പീക്കർതന്നെ സമ്മതിക്കുന്നതിന് തുല്യമായി വ്യാഖ്യാനിക്കപ്പെടാം. അതുകൊണ്ടുതന്നെ ധനമന്ത്രിക്കെതിരായ രാഷ്ട്രീയാക്രമണം പ്രതിപക്ഷം കടുപ്പിച്ചിട്ടുണ്ട്.
തോമസ് ഐസക് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെഎസ്എഫ്ഇ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും ധനമന്ത്രിയെ തള്ളിയതിന്റെ അടുത്ത ദിവസങ്ങളിലാണ് സ്പീക്കറുടെയും തീരുമാനമുണ്ടായത്.
സിപിഎം എംഎൽഎ എ. പ്രദീപ്കുമാർ അധ്യക്ഷനായ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി നാളെ ഉച്ചകഴിഞ്ഞ് 2.30ന് യോഗം ചേരും. സമിതി മുന്പാകെയുള്ള മറ്റു ചില പരാതികൾ കൂടി പരിഗണിക്കാനാണു യോഗമെങ്കിലും സ്പീക്കർ റഫർ ചെയ്ത സ്ഥിതിക്ക് ഇതും പരിഗണനയ്ക്കെടുത്തേക്കാം. നടപടിക്രമങ്ങളുടെ ഭാഗമായി മന്ത്രിയോടും പരാതിക്കാരനോടും സമിതി വിശദീകരണം തേടും.
സിഎജി റിപ്പോർട്ട് വെളിപ്പെടുത്തിയതിന്റെ പേരിൽ എന്തു ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണെന്നും എത്തിക്സ് കമ്മിറ്റിക്ക് വിട്ടാൽ അവിടെ ഹാജരായി നിലപാട് വ്യക്തമാക്കാനൊരുക്കമാണെന്നും മന്ത്രി കഴിഞ്ഞ ദിവസം സ്പീക്കറെ നേരിട്ടുകണ്ട് അറിയിച്ചിരുന്നു.
സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുന്പ് ചോർത്തിയെന്നതിന് പ്രത്യക്ഷത്തിൽതന്നെ തെളിവുണ്ടായ സ്ഥിതിക്കു സ്പീക്കർക്കും പരാതിയെ അവഗണിച്ച് നീങ്ങാനാകുമായിരുന്നില്ല.
കഴിഞ്ഞ മാസം 14നാണ് മന്ത്രി സിഎജി റിപ്പോർട്ട് പരസ്യപ്പെടുത്തിയത്. കരട് റിപ്പോർട്ടെന്ന് ആദ്യം പറഞ്ഞ മന്ത്രിക്ക്, നാലു ദിവസത്തിനു ശേഷം സിഎജിയുടെ അന്തിമ റിപ്പോർട്ടാണെന്നു തിരുത്തേണ്ടിവന്നു. നിയമസഭയിൽ നൽകേണ്ട അന്തിമ റിപ്പോർട്ട് നൽകിയെന്നു സിഎജി വൃത്തങ്ങളിൽനിന്നു മാധ്യമങ്ങൾക്കു സൂചന ലഭിച്ച ശേഷമാണു ധനമന്ത്രിയും തിരുത്തിയത്.
ധനമന്ത്രിക്കെതിരായ അവകാശലംഘന പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്കു കൈമാറി
01:20 AM Dec 03, 2020 | Deepika.com