ഇരവിപുരം: പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ ഭാര്യക്കും മകൾക്കും നേരേ ഗൃഹനാഥന്റെ ആസിഡ് ആക്രമണം. സമീപവാസികളും ബന്ധുക്കളുമായ മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റു. ഒളിവിൽപോയ പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ വാളത്തുംഗലിലായിരുന്നു സംഭവം.
വാളത്തുംഗൽ സഹൃദയ ക്ലബിന് സമീപം മംഗാരത് കിഴക്കതിൽ രജി, മകൾ 14 വയസുകാരി ആദിത്യ , സമീപത്തെ കുട്ടികളായ പ്രവീണ, നിരജന എന്നിവർക്ക് നേരെ രജിയുടെ ഭർത്താവ് ജയൻ ആസിഡ് ഒഴിക്കുകയായിരുന്നു. പരിക്കേറ്റ രജിയും ആദിത്യയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
ലഹരിക്ക് അടിമയായ ജയൻ നിരന്തരം ഭാര്യയെയും മക്കളെയും മർദിക്കുന്നതു പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം ഇയാൾ രജിയെ മർദിക്കുകയും വീട് അടിച്ച് തകർക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ആസിഡ് ഒഴിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. രജി ഇരവിപുരം പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയപ്പോൾ ജയൻ രക്ഷപ്പെട്ടു. പോലീസ് തിരിച്ചുപോയപ്പോൾ വീണ്ടുമെത്തി ഭാര്യയുടെ മുഖത്തും കുട്ടികളുടെ ദേഹത്തും ആസിഡ് ഒഴിക്കുകയായിരുന്നു.
ചൊവ്വാഴ്ച രജിയുടെ ജോലി സ്ഥലത്തെത്തി രജിയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇയാളെ പിടികൂടുന്നതിനായി ഇരവിപുരം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇ യാൾക്കുവേണ്ടി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് തെരച്ചിൽ നടത്തിവരികയാണ്.
ഭാര്യക്കും മകൾക്കും നേരേ ആസിഡ് ആക്രമണം
01:15 AM Dec 03, 2020 | Deepika.com