ആകാശത്ത് ഒരു കൊച്ചുപക്ഷിയെപ്പോലെ വിമാനം പോകുന്നതു കണ്ടപ്പോൾ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മോനു സംശയം: “പപ്പാ, നോക്കൂ...എത്ര ഉയരത്തിലാണ് ഈ വിമാനം! അതിലേക്കു കയറിച്ചെല്ലണമെങ്കിൽ എന്തുമാത്രം നീളമുള്ള ഗോവണി വേണ്ടിവരും”! പിതാവ് ഉത്തരം നൽകിയതിങ്ങനെയാണ്: ‘കുഞ്ഞേ, നമ്മൾ ആകാശത്തിലേക്കു കയറിച്ചെല്ലേണ്ട കാര്യമില്ല. നമ്മളെ കയറ്റിക്കൊണ്ടു പോകാൻ വിമാനം താഴേക്കിറങ്ങിവരും’.
ക്രൈസ്തവ ദൈവശാസ്ത്രത്തിൽ കെനോസിസ് എന്ന ഗ്രീക്ക് വാക്ക് ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. ശൂന്യവത്കരണം എന്നാണ് അർഥം.
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല എന്ന പൗലോസ് ശ്ലീഹായുടെ പ്രസ്താവനയാണ് ഇതിനാധാരം. എല്ലാവരും സ്വയം വലിയവരെന്നു നടിച്ച് ലോകത്തു മാത്സര്യബുദ്ധി ഏറിയപ്പോൾ സർവശക്തൻ സ്വയം ചെറുതായി മാതൃക കാട്ടി. ശൂന്യവത്കരണത്തിന്റെ സംസ്കാരത്തിനു പുൽക്കൂട് തുടക്കം കുറിച്ചു. മനുഷ്യനെ വിണ്ണിലേക്കുയർത്താൻ ദൈവം മണ്ണിലേക്കിറങ്ങി വന്നു.
പണ്ഡിതനും സഭാപിതാവുമായ ഇരണേവൂസിന്റെ അഭിപ്രായത്തിൽ ദൈവം മനുഷ്യനായതു മനുഷ്യനെ ദൈവമാക്കാനാണ്. മനുഷ്യനിൽ കുടികൊള്ളുന്ന, പാപം ശിഥിലമാക്കിയ ദൈവരാജ്യത്തെ, തന്റെ വചനങ്ങളിലൂടെയും കർമങ്ങളിലൂടെയും പുനഃസൃഷ്ടിച്ച് ദൈവികജീവൻ വീണ്ടെടുത്തു നല്കുകയായിരുന്നല്ലോ മനുഷ്യാവതാരത്തിന്റെ ദൗത്യം. അതു സാധ്യമാകണമെങ്കിൽ ദൈവം മനുഷ്യനോളം താഴേണ്ടിയിരുന്നു, സ്വയം ശൂന്യനാകേണ്ടിയിരുന്നു. അങ്ങനെ സ്രഷ്ടാവ് തന്റെ സൃഷ്ടിയുടെ പ്രതിച്ഛായ സ്വീകരിച്ച ചരിത്ര അനുഭവമാണ് ക്രിസ്മസ്.
മറ്റൊരാൾക്കു മുന്നിൽ മനഃപൂർവം ചെറുതാകാൻ ഒരാളെ പ്രേരിപ്പിക്കുന്ന വികാരം നിർവ്യാജ സ്നേഹമാണ്. കൊച്ചു കുഞ്ഞിന്റെ പിടിവാശികൾക്കു മുന്നിൽ മാതാപിതാക്കൾ പരാജയം സമ്മതിക്കാറില്ലേ? തന്റെ വലിപ്പം അറിയാവുന്ന ഒരാൾക്കു മാത്രമേ മറ്റുള്ളവരുടെ മുന്നിൽ ചെറുതാകാൻ കഴിയൂ. ജയിക്കാമായിരുന്നിട്ടും മറ്റൊരാളുടെ മുന്നിൽ തോറ്റുകൊടുക്കുന്നതും വിട്ടുവീഴ്ച ചെയ്യുന്നതും ബലഹീനതയുടെയല്ല, കരുത്തിന്റെ അടയാളമാണ്.
പുൽക്കൂട്ടിൽ ദൈവം ചെറുതാകലിന്റെ പുതിയ സംസ്കാരത്തിലേക്കു മനുഷ്യകുലത്തെ ക്ഷണിക്കുകയായിരുന്നു. ലോകത്തിലെ സകല പ്രശ്നങ്ങളുടെയും ആത്യന്തിക പരിഹാരം കെനോസിസ് ആണെന്ന് അവനു ബോധ്യമുണ്ടായിരുന്നു.
വ്യക്തിബന്ധങ്ങളിലും കുടുംബത്തിലും സമൂഹത്തിലും സഭയിലും രാഷ്ട്രങ്ങൾക്കിടയിലും സോറി എന്നും ക്ഷമിച്ചു എന്നുമൊക്കെയുള്ള വാക്കുകളിലൂടെ ഒന്നു ചെറുതാകാൻ ആരെങ്കിലും തയാറായാൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടുള്ളൂ.
ഫാ. ജോസഫ് കുമ്പുക്കൽ
കെനോസിസ്
01:15 AM Dec 03, 2020 | Deepika.com