കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷക ജനതയ്ക്കുണ്ടായ ആശങ്കൾ അകറ്റണമെന്നു കെസിബിസി ശൈത്യകാല സമ്മേളനം. കാര്‍ഷികമേഖലയിലെ പ്രതിസന്ധികളെക്കുറിച്ചു സമ്മേളനം ചര്‍ച്ച നടത്തി.
ദില്ലിയില്‍ തുടരുന്ന സമരം കര്‍ഷകരുടെ ആശങ്കകളാണ് പ്രതിഫലിപ്പിക്കുന്നതെന്നു യോഗം വിലയിരുത്തി. പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള അവ്യക്തത പരിഹരിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം. കര്‍ഷക സൗഹൃദ രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ജനപ്രിയ പദ്ധതികള്‍ക്കു രൂപംകൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കണം.
പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കര്‍ഷക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളെ അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ പരിഗണിക്കണം. കൃഷിയിടങ്ങളിലുള്ള വന്‍കിട കമ്പനികളുടെ ഇടപെടലുകള്‍ ഇന്ത്യയിലെ കര്‍ഷകരില്‍ 86 ശതമാനം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാഴ്ത്താന്‍ ഇടയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവകരമായി കണക്കിലെടുക്കണം. ഭൂരിഭാഗം വരുന്ന പാവപ്പെട്ട കര്‍ഷകരുടെ ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം: കെസിബിസി
01:15 AM Dec 03, 2020 | Deepika.com