തിരുവനന്തപുരം: അഭയ കേസിൽ സിബിഐ നടത്തിയ ഡമ്മി ടെസ്റ്റ് അശാസ്ത്രീയമെന്നു പ്രതിഭാഗം. രാജ്യത്തെ പരമോന്നത കോടതികളിൽ നിന്ന് ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി വിധികളുണ്ടെന്നു പ്രതിഭാഗം വാദിച്ചു. ഒരാൾ സ്വയം കിണറ്റിൽ വീഴുന്പോൾ ഉണ്ടാക്കുന്ന മുറിവുകളും മറ്റാരെങ്കിലും കിണറ്റിലേക്ക് ഒരു വ്യക്തിയെ എടുത്തിടുന്പോൾ ഉണ്ടാകുന്ന മുറിവുകളും വ്യത്യസ്തമാകാം.
ആത്മഹത്യയോ കൊലപാതകമോ ആകാം എന്നായിരുന്നു സിസ്റ്റർ അഭയയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോ. സി. രാധകൃഷ്ണൻ, ഫോറൻസിക് വിദഗ്ധൻ ഡോ.കന്തസ്വാമി എന്നിവർ കോടതിയിൽ നേരിട്ടു മൊഴി നൽകിയിരുന്നത് എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സിബിഐ കോടതിയിൽ നടക്കുന്ന പ്രതിഭാഗ അന്തിമ വാദത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
സിസ്റ്റർ അഭയയുടെ മരണം കൊലപതകമാണോ ആത്മഹത്യയാണോ എന്ന സംശയത്തിൽ സിബിഐ തന്നെ ഇപ്പോഴും നിൽക്കുന്ന സാഹചര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടത് പ്രതികൾക്കാണ്. ഇക്കാര്യം സുപ്രീം കോടതി തന്നെ വിവിധ വിധികളിൽ പറഞ്ഞിട്ടുണ്ട്. സിസ്റ്റർ സെഫിയുടെ വാദം ഇന്ന് അവസാനിക്കും.
അഭയ കേസ്: ഡമ്മിടെസ്റ്റ് അശാസ്ത്രീയമെന്നു പ്രതിഭാഗം
01:15 AM Dec 03, 2020 | Deepika.com