തിരുവനന്തപുരം: അവകാശ ലംഘന നോട്ടീസിൽ നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി ഇതുവരെ ശിക്ഷാ നടപടി സ്വീകരിച്ചതു മൂന്നു പേർക്കെതിരേ മാത്രം. ഇതിൽ ഒരാൾ നിയമസഭാംഗവും മറ്റുള്ളവർ പത്രപ്രവർത്തകരുമാണ്. ഉന്നത പോലീസ് ഓഫീസർമാരും ജില്ലാ കളക്ടർമാരും അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേയുള്ള പരാതികളും നിയമസഭാ സമിതി പരിശോധിച്ചെങ്കിലും ക്ഷമാപണം നടത്തിയതിനാൽ ശിക്ഷാ നടപടി ഒഴിവാക്കുകയായിരുന്നു. എന്നാൽ, നിയമസഭയുടെ ചരിത്രത്തിൽ ഇന്നുവരെ മന്ത്രിമാർക്കെതിരേ ഉയർന്ന അവകാശ ലംഘന പരാതികളൊന്നും പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ മുന്നിൽ എത്തിയിട്ടില്ല.
കിഫ്ബിക്കെതിരേയുള്ള സിഎജി റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരേ ഉയർന്ന അവകാശ ലംഘന നോട്ടീസ് നിയമസഭാ സമിതിയുടെ പരിഗണനയ്ക്കു വരുന്നത് നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്.
എത്തിക്സ് കമ്മിറ്റി പ്രിവിലേജ് കമ്മിറ്റിയുടെ ഭാഗമായ ശേഷം എംഎൽഎയ്ക്കെതിരേ ആദ്യ നടപടിയുണ്ടായി. ആദ്യ മന്ത്രിസഭാംഗം കെ.ആർ. ഗൗരിയമ്മയ്ക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ പൂഞ്ഞാറിൽ നിന്നുള്ള നിയമസഭാംഗം പി.സി. ജോർജിനെതിരേ നടപടി സ്വീകരിച്ചത്. ശാസനയായിരുന്നു ശിക്ഷ. സമിതിയുടെ ശാസനാപ്രമേയം സ്പീക്കർ സഭാതലത്തിൽ വായിച്ച് അംഗീകരിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു പി.സി. ജോർജിനെതിരേ നടപടിയുണ്ടായത്.
നിയമസഭാ സമിതി സംസ്ഥാനത്ത് ആദ്യമായി അവകാശലംഘനത്തിന് ശിക്ഷിച്ചത് തനിനിറം പത്രാധിപരായിരുന്ന കൃഷ്ണൻനായരെയാണ്. 1974-75 ൽ ഇന്ത്യാ- പാക് യുദ്ധം നടക്കവേ, സഭയിൽ വന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടെഴുതിയ മുഖപ്രസംഗമാണ് ശിക്ഷയ്ക്ക് ആധാരമായത്. സ്പീക്കറുടെ കൂറെവിടെ എന്ന പേരിലെഴുതിയ മുഖപ്രസംഗം അന്നത്തെ സ്പീക്കർ മൊയ്തീൻകുട്ടി ഹാജിയെ അധിക്ഷേപിക്കുന്നുവെന്നു കാട്ടിയുള്ള പരാതിയിലാണ് കൃഷ്ണൻനായരെ സഭയിൽ വിളിച്ചുവരുത്തി പരസ്യമായി ശാസിച്ചത്. പാലക്കാട് എംഎൽഎയായിരുന്ന സി.എം. സുന്ദരത്തെ കൈയേറ്റം ചെയ്തുവെന്ന പരാതിയിൽ പാലക്കാട്ടുകാരനായ എം.വി. ചെറൂസിനെയാണ് പിന്നീട് സഭ ശിക്ഷിച്ചത്. എണ്പതുകളുടെ അവസാനമായിരുന്നു സംഭവം. എം.വി. ചെറൂസ് പത്രാധിപരായുള്ള സായാഹ്നപത്രത്തിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ചതിന് അദ്ദേഹം എംഎൽഎയെ കൈയേറ്റം ചെയ്തുവെന്ന നോട്ടീസിലായിരുന്നു ശാസന.
എംഎൽഎമാരോടു മോശമായി പെരുമാറിയത് അടക്കമുള്ള പരാതികളിൽ ഡിജിപിമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി വിളിച്ചു വരുത്തി വിശദീകരണം തേടിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ക്ഷമ പറഞ്ഞു അച്ചടക്ക നടപടികളിൽനിന്നു രക്ഷപ്പെടുകയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ അവകാശലംഘന നോട്ടീസുകൾ വരാറുണ്ടെങ്കിലും സ്പീക്കർ അവരോട് വിശദീകരണം തേടി നടപടി അവസാനിപ്പിക്കുന്നതാണു കണ്ടു വരുന്നത്. എന്നാൽ, ലോക്സഭയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരേ ശിക്ഷാ നടപടി പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി വിധിച്ചിരുന്നു. ജനതാ പാർട്ടി സർക്കാരിന്റെ കാലത്തായിരുന്നു അത്.
കെ. ഇന്ദ്രജിത്ത്
നിയമസഭാ സമിതി ശിക്ഷാ നടപടി സ്വീകരിച്ചത് മൂന്നു പേർക്കെതിരേ മാത്രം
12:33 AM Dec 03, 2020 | Deepika.com