കൊച്ചി: സ്വപ്നാ സുരേഷിന്റെ ലോക്കറിലെ ഒരു കോടി രൂപ ശിവശങ്കറിനു കിട്ടിയ കമ്മീഷനാണെന്ന് എന്‍ഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗുകള്‍ പരിശോധനയില്ലാതെ വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ എം. ശിവശങ്കര്‍ വിളിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും ഇഡി പറഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി സമര്‍പ്പിച്ച വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്ട്സ് അപ്പ് സന്ദേശങ്ങള്‍, സ്വര്‍ണക്കടത്തിലും കോഴയിടപാടുകളിലും ശിവശങ്കറിനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണ്. എന്നാൽ, വാട്ട്സ് അപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്നു ശിവശങ്കര്‍ ഒഴിഞ്ഞുമാറുകയാണെന്നും ഇഡി പറയുന്നു.
സ്വപ്ന സുരേഷുമായി സൗഹൃദമുണ്ടായിരുന്നെന്ന കാരണത്താല്‍ മാത്രം സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു പറയാന്‍ കഴിയില്ലെന്നും ഇതുവരെ ശേഖരിച്ച തെളിവുകളൊന്നും തനിക്കു സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നു തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
സ്വപ്നയുടെ ലോക്കറിലെ ഒരു കോടി ശിവശങ്കറിന്റെ കമ്മീഷനെന്ന് ഇഡി
12:33 AM Dec 03, 2020 | Deepika.com